ക്വറ്റ: പാകിസ്താനിലെ ക്വറ്റയിൽ ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡർ മിർ ഷുക്ര് ഖാൻ റെയ്‌സാനി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യക്കെതിരായ നിരവധി ഭീകരാക്രമണങ്ങളുടെയും അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ പരിശീലനങ്ങളുടെയും മുഖ്യ സൂത്രധാരനായിരുന്നു റെയ്‌സാനി.
ബലൂചിസ്ഥാനിലെ ലഷ്കർ തലവൻ ഹാഫിസ് ഇദ്രീസ് മുഗളിനൊപ്പം ‘മർക്ക-ഇ-ഹഖ്’ എന്ന ഭീകര വിരുദ്ധ പരിപാടിയിൽ പരസ്യമായി പ്രത്യക്ഷപ്പെട്ട് വെറും 24 മണിക്കൂറിനുള്ളിലാണ് റെയ്‌സാനി കൊല്ലപ്പെടുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ വെച്ചാണ് സംഭവം നടന്നതെങ്കിലും, മരണകാരണത്തെക്കുറിച്ചോ അക്രമികളെക്കുറിച്ചോ പാക് അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഭീകരവാദികൾക്ക് ആയുധ പരിശീലനം നൽകുന്നതിലും ഇന്ത്യയിൽ അസ്ഥിരതയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനുകൾ ആസൂത്രണം ചെയ്യുന്നതിലും ഇയാൾക്ക് പ്രധാന പങ്കുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി പാകിസ്താനിലെ വിവിധ ഭാഗങ്ങളിൽ ഇന്ത്യ തിരയുന്ന ഭീകരർ അജ്ഞാതരുടെ വെടിയേറ്റും മറ്റും കൊല്ലപ്പെടുന്ന പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണിത്.
റെയ്‌സാനിയുടെ മരണം പാക് ഭീകര സംഘടനകൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ തന്നെ അതിർത്തിക്കപ്പുറത്തെ ശത്രുക്കൾ ഒന്നൊന്നായി ഇല്ലാതാകുന്ന പ്രവണത തുടരുകയാണ്. “ധുരന്ധർ നിഴലുകളിൽ വേട്ട തുടരുന്നു” എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും സജീവമാണ്.












