കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ആകാംക്ഷയ്ക്ക് വിരാമമിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നു. മലപ്പുറത്ത് മിന്നലേറ്റു മരിച്ച നാല് കുട്ടികൾക്ക് അടിയന്തര സഹായം നൽകണമെന്ന് അദ്ദേഹം കേരള ചീഫ് സെക്രട്ടറിയോട് “ആവശ്യപ്പെട്ടതാണ്” പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. സാധാരണയായി ഒരു എം.പി എന്ന നിലയിൽ ‘അഭ്യർത്ഥിക്കുന്നു’ എന്ന വാക്കിന് പകരം ചീഫ് സെക്രട്ടറിയോട് ‘ആവശ്യപ്പെടുന്നു’ എന്ന് അദ്ദേഹം കുറിച്ചത് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ചീഫ് സെക്രട്ടറിയോട് നേരിട്ട് കാര്യങ്ങൾ ആവശ്യപ്പെടുന്നത് സാധാരണയായി ഭരണത്തലപ്പത്തുള്ളവരാണ്. ഈ ആധികാരികത കെ.സി. ക്യാമ്പിന്റെ വലിയ ആത്മവിശ്വാസമായാണ് കണക്കാക്കപ്പെടുന്നത്. 63 എം.എൽ.എമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. ഇതാണ് ഹൈക്കമാൻഡ് തീരുമാനത്തിൽ നിർണ്ണായകമായത്. വി.ഡി. സതീശന് വേണ്ടി സോഷ്യൽ മീഡിയയിൽ നടന്ന ആസൂത്രിത പ്രചാരണങ്ങൾ ഹൈക്കമാൻഡിനെ അലോസരപ്പെടുത്തിയിരുന്നു. ഇത് സതീശൻ ക്യാമ്പിന് തിരിച്ചടിയായതായാണ് സൂചന.
പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ കലാപമുണ്ടാകാതിരിക്കാൻ കെ.പി.സി.സി മുൻ പ്രസിഡന്റുമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രഖ്യാപനം നടത്താനാണ് നീക്കം. കൂടുതൽ വൈകിപ്പിക്കാതെ ഇന്ന് ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.








