കൊൽക്കത്ത : നന്ദിഗ്രാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സ്ഥാനം രാജിവെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. മെയ് 4-ന് പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ഭവാനിപൂർ, നന്ദിഗ്രാം എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും അദ്ദേഹം വിജയിച്ചിരുന്നു. നിയമപ്രകാരം പത്ത് ദിവസത്തിനുള്ളിൽ ഒരു മണ്ഡലം ഒഴിയണമെന്ന വ്യവസ്ഥ പാലിച്ചാണ് നന്ദിഗ്രാം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചത്. തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് കാരണമായ നന്ദിഗ്രാം വിടുന്നത് പ്രയാസകരമായ തീരുമാനമാണെങ്കിലും പാർട്ടി നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുന്നതായി സുവേന്ദു അധികാരി വികാരനിർഭരമായ ഒരു കുറിപ്പിൽ വ്യക്തമാക്കി. എവിടെയായിരുന്നാലും ഹൃദയം നന്ദിഗ്രാമിനൊപ്പം ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു.
മമത ബാനർജിയുടെ തട്ടകമായ ഭവാനിപൂരിൽ അവരെ നേരിട്ട് പരാജയപ്പെടുത്തിയ സാഹചര്യത്തിൽ, ആ മണ്ഡലം നിലനിർത്താനാണ് ബിജെപി നേതൃത്വം സുവേന്ദു അധികാരിക്ക് നിർദ്ദേശം നൽകിയത്. കൊൽക്കത്തയുടെ ഹൃദയഭാഗമായ ഭവാനിപൂർ നിലനിർത്തുന്നത് വഴി സർക്കാരിന്റെ തലസ്ഥാനത്തെ സ്വാധീനം ഉറപ്പിക്കാമെന്ന ബിജെപിയുടെ തന്ത്രമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഭവാനിപൂരിൽ മമത ബാനർജിയെ 15,105 വോട്ടുകൾക്കാണ് സുവേന്ദു അധികാരി പരാജയപ്പെടുത്തിയിരുന്നത്. നന്ദിഗ്രാമിൽ 9,665 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു അദ്ദേഹം നേടിയത്.
”നന്ദിഗ്രാമിലെ ജനങ്ങളോടുള്ള കടം ഞാൻ എന്നും വീട്ടും. ഞാൻ എവിടെയായിരുന്നാലും നിങ്ങളുടെ കൂടെയുണ്ടാകും. നിയമസഭയിൽ ഭവാനിപൂരിനെ പ്രതിനിധീകരിക്കുമ്പോഴും എന്റെ ഹൃദയം നന്ദിഗ്രാമിനൊപ്പമുണ്ടാകും,” എന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ സുവേന്ദു അധികാരി അറിയിച്ചു. സുവേന്ദു അധികാരി രാജിവെച്ച സാഹചര്യത്തിൽ നന്ദിഗ്രാമിൽ ഉടൻ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും. ബിജെപി ആരെയാകും അവിടെ സ്ഥാനാർത്ഥിയാക്കുക എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകുന്നതാണ്.








