ന്യൂഡൽഹി : 2026-27 വിപണന സീസണിലേക്കുള്ള 14 ഖാരിഫ് വിളകളുടെ താങ്ങുവില (MSP) വർദ്ധിപ്പിക്കുന്നതിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയിലാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞത് 50 ശതമാനമെങ്കിലും ലാഭം കർഷകർക്ക് ഉറപ്പാക്കുന്ന രീതിയിലാണ് 2026-27 വർഷത്തെ ഖാരിഫ് വിളകളുടെ എംഎസ്പി കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
ഇത്തവണത്തെ എംഎസ്പി വർദ്ധനവിലൂടെ ഏകദേശം 2.60 ലക്ഷം കോടി രൂപ കർഷകരിലേക്ക് നേരിട്ടെത്തുമെന്നാണ് കണക്കാക്കുന്നത്. നെല്ല് ഉൾപ്പെടെയുള്ള നിരവധി വിളകൾക്ക് താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. നെല്ലിന്റെ മിനിമം താങ്ങുവിലയിൽ ക്വിന്റലിന് 72 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ സാധാരണ ഇനം നെല്ലിന്റെ വില ക്വിന്റലിന് 2,183 രൂപയിൽ നിന്ന് 2,255 രൂപയായി ഉയരും. ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് സൂര്യകാന്തി വിത്തുകൾക്കാണ്. ക്വിന്റലിന് 622 രൂപ വർദ്ധിപ്പിച്ചതോടെ സൂര്യകാന്തി വിത്തുകളുടെ മിനിമം താങ്ങുവില ക്വിന്റലിന് 8,343 രൂപയായി മാറി.
പരുത്തി, തുവരപ്പരിപ്പ്, ഉഴുന്ന്, ചോളം, റാഗി, എള്ള്, പയർ വർഗ്ഗങ്ങൾ എന്നിവയാണ് മിനിമം താങ്ങുവില വർദ്ധിപ്പിച്ചിട്ടുള്ള മറ്റ് വിളകൾ. ഈ സീസണിൽ ഏകദേശം 824 ലക്ഷം മെട്രിക് ടൺ ഖാരിഫ് വിളകൾ സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2018-19 കേന്ദ്ര ബജറ്റിലെ പ്രഖ്യാപനമനുസരിച്ച്, ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് എങ്കിലും വില കർഷകർക്ക് നൽകുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. കാർഷിക ചെലവ് – വില കമ്മീഷന്റെ (CACP) ശുപാർശകൾ അടിസ്ഥാനമാക്കിയാണ് മന്ത്രിസഭ മിനിമം താങ്ങുവില വർദ്ധിപ്പിക്കാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്.








