ബെംഗളൂരു : കർണാടകയിലെ സ്കൂളുകളിൽ ഹിജാബും മതപരമായ ചിഹ്നങ്ങളും നിരോധിച്ച മുൻ സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ. 2022-ലെ ബിജെപി സർക്കാരിന്റെ ഹിജാബ് നിരോധന ഉത്തരവ് പിൻവലിക്കുന്നതായി ബെംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. ഇതോടെ, സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും യൂണിഫോമിനൊപ്പം വിദ്യാർത്ഥികൾക്ക് ഹിജാബ്, പൂണൂൽ, രുദ്രാക്ഷം, ശിവധാര, ശരവസ്ത്രം തുടങ്ങിയവ ധരിക്കാൻ കഴിയുന്നതാണ്.
2022 ഫെബ്രുവരി 5-നാണ് അന്നത്തെ ബിജെപി സർക്കാർ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരെ മുസ്ലിം വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യമായ ആചാരമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി നിരോധനം ശരിവെച്ചു. പിന്നീട് സുപ്രീം കോടതിയിൽ എത്തിയ കേസിൽ ഭിന്നവിധി ഉണ്ടാവുകയായിരുന്നു. എന്നാൽ ഈയിടെ നടന്ന ദാവൺഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ള ശക്തമായ സമ്മർദ്ദവുമാണ് ഇപ്പോൾ ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്ലിം സംഘടനകളും സഖ്യകക്ഷികളും രംഗത്തെത്തി. പുതിയ ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിൽ വരും.








