ന്യൂഡൽഹി : പോർച്ചുഗലിൽ പിടിയിലായ മയക്കുമരുന്ന് ഭീകരൻ ഇഖ്ബാൽ സിംഗ് എന്ന ഷേരയെ ഇന്ത്യയിലേക്ക് നാടുകടത്തി. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നർക്കോ-ടെറർ സംഘങ്ങളിലെ പ്രമുഖ കണ്ണിയാണ് ഇയാൾ. 2026 ൽ ആരംഭിച്ച ഏകോപിത അന്താരാഷ്ട്ര ദൗത്യമായ ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് എന്ന ദൗത്യത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെയും ഇന്റർപോളിന്റെയും സംയുക്ത നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോർച്ചുഗലിൽ നിന്നും പിടികൂടിയ ഇഖ്ബാൽ സിംഗിനെ ബുധനാഴ്ച ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് ഇയാളെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇഖ്ബാൽ സിംഗ് പിന്നീട് പാകിസ്ഥാൻ കേന്ദ്രമായുള്ള ഭീകരസംഘടനകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും അതിർത്തി വഴി ഇന്ത്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതിൽ ഇയാൾക്ക് മുഖ്യ പങ്കുണ്ട്. മയക്കുമരുന്ന് വിൽപനയിലൂടെ ലഭിക്കുന്ന പണം ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾക്കും ഖലിസ്ഥാനി വിഘടനവാദികൾക്കും എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ പ്രധാന ചുമതല.
2021-ലെ അമൃത്‌സർ മയക്കുമരുന്ന് കടത്ത് കേസിലെ പ്രധാന പ്രതി കൂടിയാണ് ഇഖ്ബാൽ സിംഗ്. എൻഐഎയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇയാൾക്കെതിരെ നിരോധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം ഇഖ്ബാൽ സിംഗിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും കേന്ദ്ര ഏജൻസികൾ നേരത്തെ മരവിപ്പിക്കുകയും ചെയ്തിരുന്നു.








