മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും മുൻ സഹായിയും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത രണ്ട് മാദ്ധ്യമപ്രവർത്തകരെ ജയിലിലടച്ചു. പ്രസിഡന്റിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. മുഹമ്മദ് ഷഹ്‌സാൻ, ലീവൻ അലി നാസിർ എന്നീ മാദ്ധ്യമപ്രവർത്തകരെയാണ് മാലെയിലെ ക്രിമിനൽ കോടതി തടവിന് ശിക്ഷിച്ചത്. ഇതിൽ ഷഹ്‌സാന് 15 ദിവസവും നാസിറിന് 10 ദിവസവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവത്തിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (IFJ), കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (CPJ) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
‘അദാദു’ എന്ന വാർത്താ വെബ്സൈറ്റ് മാർച്ച് 28-ന് പുറത്തുവിട്ട ‘ആയിഷ’ എന്ന ഡോക്യുമെന്ററിയാണ് വിവാദങ്ങൾക്ക് ആധാരം. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മുയിസുവുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് ഒരു സ്ത്രീ ഈ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നാണ് പ്രസിഡന്റ് മുയിസുവിന്റെ നിലപാട്. ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമസ്ഥാപനത്തിന് നേരെ സർക്കാർ വേട്ടയാടൽ തുടങ്ങിയതായും ആക്ഷേപമുണ്ട്. ഏപ്രിൽ മാസത്തിൽ സ്ഥാപനത്തിൽ റെയ്ഡ് നടത്തി ലാപ്ടോപ്പുകളും ഹാർഡ് ഡിസ്കുകളും പോലീസ് പിടിച്ചെടുത്തിരുന്നു. പ്രസിഡന്റിനോട് രാത്രികാല ഫോൺ വിളികളെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചതാണ് ഷഹ്‌സാനെതിരായ പ്രകോപനമെന്ന് അദാദു ആരോപിക്കുന്നു.
അതീവ രഹസ്യമായി നടന്ന വിചാരണയിലൂടെ മണിക്കൂറുകൾക്കുള്ളിലാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ കോടതി വിധി വന്നത്. തങ്ങൾക്ക് അഭിഭാഷകരെ കണ്ടെത്താനോ വാദങ്ങൾ നിരത്താനോ സമയം ലഭിച്ചില്ലെന്ന് ശിക്ഷിക്കപ്പെട്ടവർ പറഞ്ഞു. രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തിയെ ചോദ്യം ചെയ്തതിന് മാദ്ധ്യമപ്രവർത്തകർ ജയിലിലാകുന്നത് മാലദ്വീപിന്റെ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായാണെന്ന് അദാദു ചൂണ്ടിക്കാട്ടി. ഇതേ സ്ഥാപനത്തിലെ എഡിറ്റർമാരായ ഹുസൈൻ ഫിയാസ് മൂസ, ഹസൻ മുഹമ്മദ് എന്നിവർക്കെതിരെ ഇസ്‌ലാമിക നിയമപ്രകാരം വ്യഭിചാരക്കുറ്റവും ചുമത്തിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷത്തിലധികം തടവും 80 ചാട്ടവാറടിയും ഇവർക്ക് ലഭിച്ചേക്കാം.












