ആലപ്പുഴ: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വി.ഡി. സതീശന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രുസംഹാര പൂജ വഴിപാടായി കഴിച്ചു. മായ ആലപ്പുഴയിലെ പ്രശസ്തമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലാണ് സതീശനായി ഈ പ്രത്യേക പൂജ നടത്തിയത്. ‘വി.ഡി. സതീശൻ, ചതയം നക്ഷത്രം, ശത്രുസംഹാര പൂജ’ എന്നാണ് വഴിപാട് രസീതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കോട്ടയം, തൊടുപുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ് സതീശനായി അനുകൂലികൾ ഫ്ലക്സുകൾ സ്ഥാപിച്ചത്. കോട്ടയം ഗാന്ധി സ്ക്വയറിൽ സ്ഥാപിച്ച ബോർഡുകളിൽ ‘കേരളത്തിന്റെ എണ്ണം പറഞ്ഞ നിലപാടുകളുടെ രാജകുമാരൻ വി.ഡി. സതീശൻ കേരളം നയിക്കട്ടെ’ എന്നും ‘കേരളത്തിന്റെ കരുതലായി, വിളക്കായി വി.ഡി’ എന്നും കുറിച്ചിട്ടുണ്ട്.
തൊടുപുഴയിൽ ‘നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ എന്നെഴുതിയ ബോർഡിൽ ഇടുക്കിയിൽ നിന്നുള്ള അഞ്ച് യുഡിഎഫ് എംഎൽഎമാരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎൻടിയുസി പ്രവർത്തകരുടെ പേരിലാണ് ഇവിടെ ഫ്ലക്സ് ഉയർന്നത്. കോഴിക്കോട് പേരാമ്പ്രയിലെ ഒരു കല്യാണ വീട്ടിലും സതീശനായി ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. ‘പടനയിച്ചവൻ നാട് ഭരിക്കട്ടെ’ എന്ന വാചകത്തോടെ ടീം യുഡിഎഫിന്റെ പേരിലായിരുന്നു ഇവിടെ ബോർഡ് സ്ഥാപിച്ചത്.












