കേരളത്തിന്റെ മതേതര മനസാക്ഷിയെ നടുക്കിക്കൊണ്ട് പരസ്യമായ വെല്ലുവിളിയുമായി മുസ്ലിം ലീഗ് പ്രവർത്തകർ തെരുവിലിറങ്ങുന്നു. “ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ” എന്ന അങ്ങേയറ്റം അപകടകരവും വർഗീയവുമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്.വിഡി സതീശനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ഹെെക്കമാൻ്ഡിൻ്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഈ ആക്രോശം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഹുങ്കിൽ ഭൂരിപക്ഷ സമുദായ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കാനും തെറിവിളിക്കാനും മടിയില്ലാത്ത തരത്തിലേക്ക് ലീഗിന്റെ രാഷ്ട്രീയം അധഃപതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് പുറത്തുവരുന്ന ദൃശ്യങ്ങളെന്നാണ് വിമർശനം ഉയരുന്നത്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും ലക്ഷ്യം വെച്ചായിരുന്നു ലീഗ് പ്രവർത്തകരുടെ ആക്രോശം. കേരളത്തിലെ പ്രബലമായ രണ്ട് സമുദായ സംഘടനകളുടെ തലവന്മാരെ തെരുവിലിട്ട് അസഭ്യം പറയുന്നത് വെറുമൊരു രാഷ്ട്രീയ പ്രതിഷേധമല്ല, മറിച്ച് കേരളത്തിൽ വരാനിരിക്കുന്ന ഭയാനകമായ അധിനിവേശത്തിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഭരണകൂടത്തിന്റെ തണലിലും വോട്ട് ബാങ്ക് ലക്ഷ്യം വെക്കുന്ന മുന്നണി രാഷ്ട്രീയത്തിന്റെ ബലത്തിലും കേരളം തങ്ങളുടെ കൈപ്പിടിയിലാണെന്ന അഹങ്കാരമാണ് ഈ മുദ്രാവാക്യങ്ങളിലൂടെ പുറത്തുവരുന്നത്.












