കൊൽക്കത്ത : ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ അരങ്ങേറിയ അസാധാരണമായ സംഭവങ്ങൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിക്കെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ. വീണ്ടും വക്കീൽ കുപ്പായം അണിഞ്ഞ് കോടതിയിൽ എത്തി നടത്തിയ പ്രകടനമാണ് ഇപ്പോൾ മമതയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. മമതയുടെ അഭിഭാഷക വേഷത്തെക്കുറിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ വിശദീകരണം തേടി. അവരുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാനും ബി.സി.ഐ ഉത്തരവിട്ടു. ഭരണഘടനാ പദവികൾ ഒഴിഞ്ഞ ശേഷം പ്രാക്ടീസ് വീണ്ടും തുടങ്ങാനായി മമതാ ബാനർജി ബാർ കൗൺസിലിന് അപേക്ഷ നൽകുകയും അത് അംഗീകരിക്കുകയും ചെയ്തിരുന്നോ എന്ന കാര്യത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അഡ്വക്കേറ്റ്‌സ് ആക്ട് അനുസരിച്ച്, ഒരു വ്യക്തി ഭരണഘടനാ പദവികളോ മറ്റ് ശമ്പളമുള്ള ജോലികളോ വഹിക്കുമ്പോൾ അവരുടെ അഭിഭാഷക ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടണം. പ്രാക്ടീസ് വീണ്ടും തുടങ്ങണമെങ്കിൽ ബാർ കൗൺസിലിന്റെ അനുമതി ആവശ്യമാണ്. ഈ നടപടിക്രമങ്ങൾ പാലിക്കാതെ ഗൗൺ ധരിച്ച് കോടതിയിൽ ഹാജരായത് ചട്ടലംഘനമാകുമോ എന്നാണ് ബി.സി.ഐ പരിശോധിക്കുന്നത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് പശ്ചിമ ബംഗാൾ ബാർ കൗൺസിലിന് നൽകിയിരിക്കുന്ന നിർദ്ദേശം.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ വാദിക്കാനായാണ് മമത ബാനർജി അഭിഭാഷകയുടെ ഗൗണും ബാൻഡും ധരിച്ച് നേരിട്ട് കോടതിയിൽ ഹാജരായിരുന്നത്. ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പാർത്ഥസാരഥി സെൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് മമത ഹാജരായത്. കല്ല്യാൺ ബാനർജിയുടെ മകൻ ശീർഷണ്യ ബന്ദോപാധ്യായ നൽകിയ ഹർജിയിൽ വാദിക്കാനാണ് താൻ എത്തിയതെന്ന് അവർ കോടതിയെ അറിയിച്ചു. മമതയുടെ എൻറോൾമെന്റ് നമ്പറും തീയതിയും ഹാജരാക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. 2011 മുതൽ 2026 വരെ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അവർ തന്റെ അഭിഭാഷക ലൈസൻസ് ഔദ്യോഗികമായി സസ്പെൻഡ് ചെയ്തിരുന്നോ എന്നുള്ള കാര്യവും ബാർ കൗൺസിൽ ഓഫ് ഇന്ത്യ അന്വേഷിക്കും. മമതയുമായി ബന്ധപ്പെട്ട എൻറോൾമെന്റ് രജിസ്റ്ററുകളിലോ മറ്റ് രേഖകളിലോ യാതൊരുവിധ മാറ്റങ്ങളും തിരുത്തലുകളും വരുത്തരുതെന്ന് ബി.സി.ഐ കർശന നിർദ്ദേശം നൽകി.









