ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്ക്കിടെ, 2026-ലെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ചതിനെക്കുറിച്ചും മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും മനസ്സ് തുറന്ന് മലയാളി സൂപ്പർ താരം സഞ്ജു സാംസൺ. സ്റ്റാർ സ്പോർട്സിന് വേണ്ടി ആകാശ് ചോപ്രയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലേക്കുള്ള തന്റെ മാറ്റത്തെക്കുറിച്ചും ഡഗ്ഗൗട്ടിലെ അനുഭവങ്ങളെക്കുറിച്ചും സഞ്ജു വിശദീകരിച്ചത്. വലിയൊരു ആരാധകവൃന്ദമുള്ള ചെന്നൈ ടീമിൽ ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ ഒറ്റസംഖ്യയിൽ പുറത്തായി കടുത്ത പരാജയം നേരിട്ടപ്പോഴും ടീം മാനേജ്‌മെന്റിൽ നിന്നോ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിൽ നിന്നോ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിൽ നിന്നോ ഒരു ശതമാനം പോലും മോശം പ്രതികരണം ഉണ്ടായില്ലെന്ന് സഞ്ജു ഓർത്തെടുത്തു.
ആ പരാജയങ്ങൾക്ക് ശേഷം തന്നെ അരികിലേക്ക് വിളിച്ച ധോണി സുഖമാണോ എന്ന് അന്വേഷിച്ചുവെന്നും, താൻ സുഖമാണെന്ന് പറഞ്ഞ ശേഷം ‘പക്ഷേ’ എന്ന് ചേർക്കാൻ ശ്രമിച്ചപ്പോൾ ധോണി തന്നെ തടയുകയായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി. ആ ‘പക്ഷേ’ എന്ന ചിന്തയിലേക്ക് നീങ്ങരുതെന്ന ധോണിയുടെ ചെറിയൊരു ഉപദേശം മാനസികമായി വലിയൊരു പാഠമായിരുന്നുവെന്നും തൊട്ടടുത്ത മത്സരത്തിൽ തന്നെ ഡൽഹി ക്യാപിറ്റൽസിനെതിരെ 56 പന്തിൽ പുറത്താകാതെ 115 റൺസടിച്ച് താൻ സെഞ്ച്വറിയോടെ തിരിച്ചുവന്നുവെന്നും സഞ്ജു പറഞ്ഞു.
തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ച രാജസ്ഥാൻ റോയൽസ് വിടാനുള്ള തീരുമാനത്തെക്കുറിച്ചും സഞ്ജു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. ഒരു ടീമിനായി ദീർഘകാലം കളിക്കുമ്പോൾ ഇത് നമ്മുടെ സ്വന്തം ടീമാണെന്നും ആർക്കും നമ്മളെ മാറ്റാൻ കഴിയില്ലെന്നും തോന്നാമെങ്കിലും എല്ലാവർക്കും ഒരു നിശ്ചിത സമയമുണ്ടെന്ന യാഥാർത്ഥ്യം തനിക്ക് എപ്പോഴും ഉണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. രാജസ്ഥാനിൽ തന്റെ സമയം കഴിഞ്ഞുവെന്നും താനില്ലാതെ കളിക്കാൻ അവർ തയാറാണെന്നും തോന്നിയപ്പോഴാണ് ടീം വിടാൻ തീരുമാനിച്ചത്. മുന്നിൽ രണ്ടോ മൂന്നോ ഓപ്ഷനുകൾ ഉണ്ടായിരുന്നെങ്കിലും ധോണിയുടെ സ്വാധീനം കാരണമാണ് താൻ ചെന്നൈ സൂപ്പർ കിങ്സ് തിരഞ്ഞെടുത്തത്. ആദ്യ സീസണിൽ ചെന്നൈയ്ക്കായി 14 മത്സരങ്ങളിൽ നിന്ന് 43.46 ശരാശരിയിലും 165.62 സ്ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 477 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.
തന്റെ സ്കൂൾ കാലഘട്ടം മുതൽ എം.എസ്. ധോണിയായിരുന്നു തന്റെ ഹീറോയെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഡയറിയിൽ വെട്ടി ഒട്ടിക്കാറുണ്ടായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി. മുൻപ് ഇന്ത്യ എ ടീമിന് വേണ്ടി ഇംഗ്ലണ്ട് എ ടീമിനെതിരെ കളിച്ചപ്പോൾ ധോണിക്കൊപ്പം ഒരു മത്സരം കളിക്കാൻ അവസരം ലഭിച്ചെങ്കിലും താൻ പെട്ടെന്ന് പുറത്താവുകയായിരുന്നു. ചെന്നൈയിൽ എത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് ബാറ്റ് ചെയ്യാനാകുമെന്ന് കരുതിയെങ്കിലും പരിക്ക് കാരണം ഈ സീസണിൽ ധോണിക്ക് കളിക്കാൻ സാധിച്ചില്ല. എങ്കിലും ധോണിക്കൊപ്പം കളിക്കുക എന്ന തന്റെ വലിയ സ്വപ്നം അടുത്ത സീസണിൽ യാഥാർത്ഥ്യമാകുമെന്ന വലിയ പ്രതീക്ഷയിലാണ് താനെന്നും സഞ്ജു കൂട്ടിച്ചേർത്തു. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനൊപ്പമുള്ള സഞ്ജുവിനെ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം രണ്ടാം ടി20യിൽ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു. സഞ്ജുവിന് പകരം 15-കാരൻ വൈഭവ് സൂര്യവംശിയാണ് ആ മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.












