ഇൻസ്റ്റാഗ്രാമിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പണം നൽകിയുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മെറ്റാ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഇത്തരം നിയമവിരുദ്ധമായ പരസ്യങ്ങളും ഉള്ളടക്കങ്ങളും അടിയന്തിരമായി നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മെറ്റായ്ക്ക് കർശന നിർദ്ദേശം നൽകി. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദ്ദേശപ്രകാരം മന്ത്രാലയം മെറ്റാ പ്രതിനിധികളെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ മറുപടി നൽകാൻ കമ്പനിക്ക് ഏഴു ദിവസത്തെ സമയമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ഇത്തരം ഗുരുതരമായ ഉള്ളടക്കങ്ങൾ എങ്ങനെയാണ് പ്ലാറ്റ്‌ഫോമിന്റെ പരസ്യപരിശോധന സംവിധാനങ്ങൾ മറികടന്ന് പ്രത്യക്ഷപ്പെട്ടതെന്നും, ഇതിനെതിരെ എന്ത് സുരക്ഷാ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാൻ കേന്ദ്രസർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (BBC) നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ഈ വൻ വിവാദത്തിന് ആധാരമായത്. ഇൻസ്റ്റാഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി പണം നൽകി പരസ്യങ്ങൾ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ അശ്ലീല പദങ്ങൾ ഉപയോഗിച്ചായിരുന്നു ഈ പരസ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ടത്. ഈ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കളെ ടെലിഗ്രാം പോലുള്ള മറ്റ് ബാഹ്യ പ്ലാറ്റ്‌ഫോമുകളിലെ ചാനലുകളിലേക്കാണ് നയിച്ചിരുന്നത്. അവിടെ വെറും 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ബിബിസി പ്രതിനിധികൾ ഇന്ത്യയിൽ ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ച് നടത്തിയ പരിശോധനയിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരം പരസ്യങ്ങൾ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് സുരക്ഷാ സംവിധാനങ്ങളുടെ വലിയ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. പ്രാഥമികമായി ഈ വിഷയം ഇൻസ്റ്റാഗ്രാമിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇത് തങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമല്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 67B പ്രകാരം കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ സാഹചര്യത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും വിഷയത്തിൽ സ്വമേധയാ ഇടപെടുകയും കേസിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ വീഴ്ചകളുടെ പേരിൽ വാട്സാപ്പ് യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ഇതേ ആഴ്ച തന്നെ മെറ്റായ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇൻസ്റ്റാഗ്രാം പരസ്യവിവാദത്തിലും സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.









