സ്കൂളിലെ സഹപാഠികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയെ പീഡനത്തിന് ഇരയാക്കിയിട്ടില്ലെന്ന വ്യക്തമായ വൈദ്യപരിശോധനാ ഫലം ലഭിച്ചതോടെയാണ് പൊലീസ് കേസിൽ സമഗ്രമായ അന്വേഷണം നടത്തിയത്. നേരത്തെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ആറ് പേരെ മൊഴിയിലെയും സാഹചര്യങ്ങളിലെയും പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്ന് പൊലീസ് താൽക്കാലികമായി വിട്ടയച്ചിരുന്നു. ഇതിനുപിന്നാലെ വൈദ്യപരിശോധനാ ഫലം കൂടി മുൻനിർത്തി പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സഹപാഠികൾ ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി സമ്മതിക്കുകയും മൊഴി മാറ്റുകയുമായിരുന്നു. കുട്ടികൾ തമ്മിൽ സ്കൂളിലുണ്ടായ എന്തെങ്കിലും തർക്കമാണോ ഇത്രയും ഗുരുതരമായ ഒരു വ്യാജ പരാതി നൽകാൻ കാരണമായതെന്ന കാര്യത്തിൽ പൊലീസ് ഇപ്പോൾ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
സ്കൂളിൽ വെച്ച് നടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ആദ്യമായി പീഡനവിവരം പുറത്തുപറഞ്ഞത്. പത്തിലധികം പേർ ചേർന്ന് തന്നെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും ഇതിൽ ആറ് പേർ തന്റെ സഹപാഠികളാണെന്നുമാണ് പെൺകുട്ടി കൗൺസിലറോട് വെളിപ്പെടുത്തിയത്. ചൈൽഡ്‌ലൈൻ വിവരമറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ കൂടൽ പൊലീസ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും രണ്ട് വെവ്വേറെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. സ്കൂളിന് സമീപത്ത് വെച്ചും പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമാണ് പീഡനം നടന്നതെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ മൊഴി. എന്നാൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയും അല്ലാതെയും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ, കുട്ടി പറഞ്ഞ സമയങ്ങളിൽ കസ്റ്റഡിയിലായവർ ആരും തന്നെ ഒരുമിച്ച് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാവുകയായിരുന്നു.
അതേസമയം പത്ര-ദൃശ്യ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപഴ്സൻ കെ.വി. മനോജ് കുമാർ സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കമ്മീഷൻ പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരോട് നേരിട്ട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ മൊഴി മാറ്റത്തോടെ കേസിന്റെ തുടർനടപടികൾ എങ്ങനെ വേണമെന്ന കാര്യത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ആലോചിച്ച് പൊലീസ് അന്തിമ തീരുമാനമെടുക്കും.










