തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ പിണറായി വിജയനെതിരെ പരസ്യമായ പൊട്ടിത്തെറിയും കടുത്ത ആഭ്യന്തര കലഹവും. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പാർട്ടിയിൽ ഇപ്പോൾ അദ്ദേഹം മാത്രം എന്ന രീതിയാണ് നിലനിൽക്കുന്നതെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ കടുത്ത ഭാഷയിൽ വിമർശിച്ചു.
തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെയും എൽഡിഎഫിലെയും ജനകീയരായ നേതാക്കളെ പൂർണ്ണമായും അവഗണിച്ച് പിണറായി വിജയനെ മാത്രം മുൻനിർത്തി വോട്ട് ചോദിച്ചതാണ് ജനങ്ങളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയത്. പാർട്ടി നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയുടെ ആഘാതം കൂട്ടിയതിൽ പ്രധാന ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. ജനകീയ നേതാവായ കെ.കെ ശൈലജയെപ്പോലെയുള്ളവരെ മനഃപൂർവ്വം പാർട്ടി നേതൃത്വം അവഗണിച്ചെന്നും ഇതിന് ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും യോഗത്തിൽ വിമർശനമുയർന്നു.
പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ മത്സരിപ്പിച്ചത് സംസ്ഥാനവ്യാപകമായി വലിയ ചർച്ചയായെന്നും അത് പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയെന്നും നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു. ഇതിനുപുറമേ മുതിർന്ന നേതാവ് എ.കെ ബാലനെതിരെയും കടുത്ത അമർഷമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്. എ.കെ ബാലനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ ശബ്ദത്തിലാണ് സംസാരിക്കുന്നത്. ഇരുവരും നടത്തുന്ന പ്രസ്താവനകൾ കടുത്ത വർഗ്ഗീയത നിറഞ്ഞതാണെന്നും ഇത് ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് വലിയ കോട്ടമുണ്ടാക്കിയെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുകളുണ്ടായി.












