ലോകമെമ്പാടും ജനനനിരക്കിലും പ്രജനന ശേഷിയിലും (Fertility Rate) വൻ ഇടിവ് രേഖപ്പെടുത്തുന്നതായി ആഗോള പഠന റിപ്പോർട്ടുകൾ. ജനനനിരക്ക് കുറയുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് ഗവേഷകർ നടത്തിയ പുതിയ പഠനങ്ങളിലാണ് സ്മാർട്ട്ഫോണുകളും സോഷ്യൽ മീഡിയയും ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് മുൻപ് ഒരു ഇന്ത്യൻ സ്ത്രീക്ക് ശരാശരി 3.4 കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 2.0 ആയി ചുരുങ്ങിയെന്നാണ് ഔദ്യോഗിക സർവേ കണക്കുകൾ വ്യക്തമാക്കുന്നത്. ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിനും (Replacement Level) താഴെയാണ് നിലവിൽ ഇന്ത്യയുടെ പ്രജനന നിരക്ക്. ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ഭൂരിഭാഗം രാജ്യങ്ങളിലും ശരാശരി ജനനനിരക്ക് ഒന്നിലേക്ക് ചുരുങ്ങുകയോ അല്ലെങ്കിൽ കുട്ടികളേ വേണ്ടെന്ന നിലപാടിലേക്ക് യുവതലമുറ എത്തുകയോ ചെയ്യുകയാണ്. ജീവിതച്ചെലവ്, ഉയർന്ന ഭവനവാടക, വൈകിയുള്ള വിവാഹം, കരിയർ സമ്മർദ്ദങ്ങൾ എന്നിവയാണ് ഇതിന് കാരണമായി മുൻപ് ചൂണ്ടിക്കാണിച്ചിരുന്നതെങ്കിൽ, പുതിയ കാലത്തെ വില്ലൻ ഡിജിറ്റൽ ലോകമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരും ഗവേഷകരും അടിവരയിടുന്നത്.
അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിലെ ഗവേഷകരായ നാഥാൻ ഹഡ്സൺ, ഹെർനൻ മോസ്കോസോ-ബോഡോ എന്നിവർ നടത്തിയ പഠനത്തിൽ, അതിവേഗ 4ജി ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും വ്യാപകമായതോടെയാണ് ജനനനിരക്കിൽ വലിയ തോതിലുള്ള ഇടിവ് സംഭവിച്ചതെന്ന് കണ്ടെത്തി. സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗം യുവാക്കൾക്കിടയിലെ നേരിട്ടുള്ള സമ്പർക്കവും പരസ്പരമുള്ള ആശയവിനിമയവും പൂർണ്ണമായും ഇല്ലാതാക്കി. ഫിനാൻഷ്യൽ ടൈംസ് (FT) പുറത്തുവിട്ട വിശകലന പ്രകാരം 2007-ൽ സ്മാർട്ട്ഫോണുകൾ ആഗോള വിപണി കീഴടക്കിയതിന് ശേഷമാണ് അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കൾക്കിടയിൽ ജനനനിരക്ക് കുത്തനെ കുറഞ്ഞത്. ഫോണുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതോടെ ദമ്പതികൾക്കിടയിലെ ശാരീരികവും മാനസികവുമായ അടുപ്പം കുറയുന്നതായി ഫിന്നിഷ് ഡെമോഗ്രാഫറായ അന്ന റോട്ട്കിർച്ച് വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ദമ്പതികൾക്കിടയിൽ ലൈംഗിക വൈകല്യങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്.
സോഷ്യൽ മീഡിയയിലൂടെ കാണുന്ന മറ്റുള്ളവരുടെ ആഡംബര ജീവിതം, കരിയറിലെ മത്സരങ്ങൾ, സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള അമിത ആശങ്കകൾ എന്നിവ യുവാക്കളിൽ കടുത്ത അരക്ഷിതാവസ്ഥയും പങ്കാളിയുമായുള്ള ബന്ധത്തിൽ വിള്ളലുകളും ഉണ്ടാക്കുന്നു. ഇത് അവരെ മാതാപിതാക്കളാകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിൽ നിന്ന് പോലും പിന്തിരിപ്പിക്കുകയാണ്.
മുൻകാലങ്ങളിൽ ടെലിവിഷൻ സീരിയലുകളും ടിവിയുടെ സാന്നിധ്യവും ദമ്പതികളുടെ ലൈംഗിക ജീവിതത്തെയും കുടുംബ ആസൂത്രണത്തെയും സ്വാധീനിച്ചിരുന്നുവെങ്കിൽ, അതിനേക്കാൾ നൂറിരട്ടി വ്യക്തിപരവും ആസക്തി ഉളവാക്കുന്നതുമാണ് ഇന്നത്തെ സ്മാർട്ട്ഫോണുകൾ. ജനനനിരക്ക് കുറയുന്നതിന് സ്മാർട്ട്ഫോണുകൾ മാത്രമാണ് കാരണമെന്ന് പറയാൻ കഴിയില്ലെങ്കിലും, ആഗോള ജനസംഖ്യാ ഘടനയെ അട്ടിമറിക്കുന്ന വലിയൊരു പ്രതിസന്ധിക്ക് ഈ ചെറിയ ഉപകരണം ആക്കം കൂട്ടുന്നുണ്ടെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ കടുത്ത ആശങ്കകൾക്കും വൻ ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.











