ന്യൂഡൽഹി : യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. യുഎഇയിലെ ബറാക്ക ആണവോർജ്ജ നിലയത്തിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. യുഎഇയിലെ ഏക ആണവനിലയമാണിത്. ആണവനിലയത്തിന്റെ ഉൾപ്രദേശത്തിന് പുറത്തുള്ള ഒരു ഇലക്ട്രിക്കൽ ജനറേറ്ററിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തെത്തുടർന്ന് ജനറേറ്ററിന് തീപിടിച്ചെങ്കിലും അടിയന്തര സുരക്ഷാ വിഭാഗം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. ആളപായമോ ആണവ പ്രസരണ ഭീഷണിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ‘അപകടകരമായ പ്രകോപനമാണിത്’ എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാനാവില്ല എന്നും ഇന്ത്യ അറിയിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആണവനിലയങ്ങൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇരുവിഭാഗങ്ങളും അടിയന്തരമായി സംയമനം പാലിക്കണമെന്നും ചർച്ചകളുടെ പാതയിലേക്ക് മടങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
യുഎഇ പടിഞ്ഞാറൻ അതിർത്തി വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണത്തിനെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്നാമത്തെ ഡ്രോണാണ് ജനറേറ്ററിൽ പതിച്ചത്. ഇതൊരു “ഭീകരാക്രമണം” ആണെന്ന് വിശേഷിപ്പിച്ച യുഎഇ, രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സൈനികവും നയതന്ത്രപരവുമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് തിരിച്ചടിക്കാൻ അവകാശമുണ്ടെന്നും മുന്നറിയിപ്പ് നൽകി.










