കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കൊൽക്കത്ത ഡർബിക്ക് പിന്നാലെ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ വിവാദം പുകയുന്നു. സ്റ്റേഡിയത്തിന് മുന്നിലുള്ള വിവാദപ്രതിമ നീക്കം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ കായിക മന്ത്രി നിസിത് പ്രമാണിക് പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി മമത ബാനർജി വിഭാവനം ചെയ്ത പ്രതിമയാണിത്.
ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിന് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നിലെ വിഖ്യാതമായ പ്രതിമ നീക്കം ചെയ്യാനുള്ള നീക്കത്തിലാണ് പുതിയ സർക്കാർ. 2017-ലെ ഫിഫ അണ്ടർ-17 ലോകകപ്പിന് മുന്നോടിയായി മമത ബാനർജിയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ഈ പ്രതിമ സ്ഥാപിച്ചത്.
രണ്ട് കൂറ്റൻ കാലുകൾക്കിടയിൽ ഒരു ഫുട്ബോൾ ഇരിക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകൽപ്പന. ഫുട്ബോളിന് മുകളിൽ ‘വിശ്വബംഗ്ലാ’ ലോഗോയും ‘ജയി’ എന്ന വാക്കും രേഖപ്പെടുത്തിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ ഈ ശില്പത്തിന്റെ രൂപഭംഗിയെക്കുറിച്ച് ഫുട്ബോൾ ആരാധകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. ഒരു കായിക സ്റ്റേഡിയത്തിന് മുന്നിൽ വെക്കാൻ അനുയോജ്യമായ ഒന്നല്ല ഇതെന്ന് പലരും വാദിച്ചിരുന്നു.
കാണാൻ തീരെ ഭംഗിയില്ലാത്ത ഇത്തരം വികൃത രൂപങ്ങൾ സ്റ്റേഡിയത്തിന് മുന്നിൽ വെച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഇത്തരം ശില്പങ്ങൾക്ക് ഫുട്ബോളുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ ഇത് അടിയന്തരമായി നീക്കം ചെയ്യും,” കായിക മന്ത്രി നിസിത് പ്രമാണിക് പറഞ്ഞു. പ്രതിമ സ്ഥാപിച്ചതിന് പിന്നാലെയാണ് മുൻ സർക്കാരിന്റെ കഷ്ടകാലം തുടങ്ങിയതെന്നും, മെസ്സി വിവാദവും ഭരണനഷ്ടവും ഇതിന്റെ തുടർച്ചയായിരുന്നുവെന്നും മന്ത്രി രാഷ്ട്രീയമായി പരിഹസിച്ചു.
സർക്കാരിന്റെ ഈ തീരുമാനത്തെ മിക്ക ഫുട്ബോൾ ആരാധകരും സ്വാഗതം ചെയ്തു. അർത്ഥമില്ലാത്ത ഇത്തരം രൂപങ്ങൾക്ക് പകരം ഇന്ത്യയുടെയോ കൊൽക്കത്തയുടെയോ ഇതിഹാസ താരങ്ങളുടെ പ്രതിമകൾ അവിടെ സ്ഥാപിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.











