ഡെറാഡൂൺ : ലക്ഷക്കണക്കിന് ഹിന്ദു തീർത്ഥാടകർ നിത്യേന പുണ്യസ്നാനത്തിനായി എത്തുന്ന ഉത്തരാഖണ്ഡിലെ പ്രശസ്തമായ ‘ഹർ കി പൗരി’ ഘാട്ടിന് നേരെ ബോംബ് ഭീഷണി. ഞായറാഴ്ച രാത്രിയോടെ ഉണ്ടായ ഭീഷണിയെത്തുടർന്ന് പവിത്ര നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പോലീസ് കൺട്രോൾ റൂമിലെ അടിയന്തര നമ്പറായ 112-ലേക്ക് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തുടർച്ചയായ കോളുകൾ എത്തിയത്. എന്നാൽ, ദ്രുതഗതിയിൽ അന്വേഷണം നടത്തിയ ഉത്തരാഖണ്ഡ് പോലീസ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി.
ലക്ഷക്കണക്കിന് ഭക്തർ ഗംഗാ ആരതിക്കായി തടിച്ചുകൂടുന്ന സമയത്താണ് ഈ സന്ദേശം വന്നത്. ഇതോടെ തീർത്ഥാടകർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി പരന്നു. ഹരിദ്വാർ സീനിയർ പോലീസ് സൂപ്രണ്ട് നവ്‌നീത് സിംഗ് ഭുള്ളറുടെ നിർദ്ദേശപ്രകാരം ഉടൻ തന്നെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ലോക്കൽ ഇന്റലിജൻസ് വിഭാഗവും രംഗത്തിറങ്ങി ഹർ കി പൗരിയിലും പരിസര പ്രദേശങ്ങളിലും അർദ്ധരാത്രി വരെ വ്യാപകമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഭീഷണി സന്ദേശം വ്യാജമാണെന്ന് ഉറപ്പായതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പറിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് പൗരി ഗഡ്വാളിലെ യമേശ്വർ സ്വദേശിയായ സോഹൻ സിംഗ് റാവത്ത് (30) ആണ് ഭീഷണി മുഴക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെട്ടതോടെ പ്രതി പോലീസുകാരോട് കൈകൂപ്പി മാപ്പപേക്ഷിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.











