പൊതുറോഡുകളിൽ കനത്ത ഗതാഗതക്കുരുക്കിനും ജനങ്ങളുടെ യാത്രകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ നിസ്ക്കാരം നടത്താൻ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡുകൾ ജനങ്ങളുടെ സുഗമമായ യാത്രയ്ക്കുള്ളതാണെന്നും പൊതുസ്ഥലങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഒത്തുചേരലുകൾക്ക് അവ ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ലഖ്‌നൗവിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊതുസ്ഥലങ്ങളിലെ മതപരമായ ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്. വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പ്രാർത്ഥനകൾ ഷിഫ്റ്റുകളായോ നിശ്ചിത ആരാധനാലയങ്ങളിലോ നടത്തി ക്രമസമാധാനം ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
“ഉത്തർപ്രദേശിൽ ആളുകൾ ശരിക്കും റോഡിൽ നിസ്ക്കാരം നടത്തുന്നില്ലേ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ഞാൻ വ്യക്തമായി പറയും—ഇല്ല, അവിടെ അങ്ങനെ സംഭവിക്കുന്നില്ല, നിങ്ങൾക്ക് നേരിട്ട് വന്ന് കാണാം. റോഡുകൾ യാത്ര ചെയ്യാനുള്ളതാണ്. ആർക്കെങ്കിലും ഒരു കവലയിൽ വന്ന് കാഴ്ചവസ്തുക്കൾ ഉണ്ടാക്കാനും ഗതാഗതം തടസ്സപ്പെടുത്താനും അവകാശമുണ്ടോ?” യോഗി ചോദിച്ചു.
ആളുകളുടെ എണ്ണം കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ചവരോട് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രാർത്ഥന നടത്താനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. “നിങ്ങൾക്ക് നിസ്‌ക്കരിക്കണമെങ്കിൽ നിങ്ങളുടെ ഷിഫ്റ്റ് സമയത്ത് അത് ചെയ്യാം. വീട്ടിൽ സ്ഥലമില്ലെങ്കിൽ അതിനനുസരിച്ച് ആളുകളുടെ എണ്ണം ക്രമീകരിക്കണം. അനാവശ്യമായി തിരക്ക് കൂട്ടേണ്ടതില്ല,” അദ്ദേഹം പറഞ്ഞു.
ആദ്യം ഞങ്ങൾ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കും. അങ്ങനെ സമ്മതിച്ചില്ലെങ്കിൽ, സമ്മതിപ്പിക്കാൻ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കും,” യോഗി ആദിത്യനാഥ് കർശന മുന്നറിയിപ്പ് നൽകി. ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പൊതുസ്ഥലങ്ങളിൽ അച്ചടക്കം ഉറപ്പാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












