പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ ചരിത്രപരമായ മാറ്റങ്ങൾ സംഭവിക്കുന്നു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഇസ്‌ലാമിക പേരുകൾ മാറ്റി നഗരത്തിലെ വിവിധ സ്ഥലങ്ങൾക്ക് അവയുടെ പഴയ ഹിന്ദു അല്ലെങ്കിൽ ബ്രിട്ടീഷ് പൈതൃക പേരുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 9 പ്രമുഖ സ്ഥലങ്ങളുടെ പേരുകളാണ് ഔദ്യോഗികമായി മാറ്റിയത്.
ചരിത്രനഗരമായ ലാഹോറിന്റെ തനിമ നിലനിർത്തുന്നതിനായി പൈതൃക പേരുകൾ തിരികെ കൊണ്ടുവരാൻ പാകിസ്താൻ മുസ്ലീം ലീഗ് സർക്കാർ തീരുമാനിച്ചു. ലാഹോർ ഹെറിറ്റേജ് ഏരിയ റിവൈവൽ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇതിലൂടെ ഇസ്‌ലാമീകരണത്തിന്റെ ഭാഗമായി മുൻപ് മാറ്റപ്പെട്ട പേരുകൾക്ക് പകരം കൃഷ്ണനഗർ, ലക്ഷ്മി ചൗക്ക് തുടങ്ങിയ പഴയ പേരുകൾ ബോർഡുകളിൽ ഇടംപിടിച്ചു കഴിഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട മാറ്റം സംഭവിച്ചത് ബാബറി മസ്ജിദ് ചൗക്കിനാണ്. ഇത് ഇനിമുതൽ പഴയ പേരായ ‘ജയിൻ മന്ദിർ ചൗക്ക്’ എന്ന് അറിയപ്പെടും. അതുപോലെ ‘ഇസ്‌ലാംപുര’ എന്ന സ്ഥലം ഇനി ഔദ്യോഗികമായി ‘കൃഷ്ണനഗർ’ ആണ്. കൗതുകകരമായ കാര്യം, ഈ മാറ്റങ്ങൾക്കെതിരെ തീവ്രവാദ സംഘടനകളോ മതമൗലികവാദികളോ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടില്ല എന്നതാണ്. ചരിത്രപരമായ പേരുകൾ സംരക്ഷിക്കേണ്ടത് നഗരത്തിന്റെ സ്വത്വത്തിന് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി മറിയം നവാസ് വ്യക്തമാക്കി.
മുനിസിപ്പൽ കോർപ്പറേഷൻ രേഖകളിൽ ‘മൗലാന സഫർ അലി ചൗക്ക്’ എന്ന് പേര് നൽകിയിരുന്നെങ്കിലും സാധാരണ ജനങ്ങൾക്കിടയിൽ ഇത് ഇപ്പോഴും ‘ലക്ഷ്മി ചൗക്ക്’ തന്നെയാണ്. ചരിത്രപരമായ പേരുകളെ മാറ്റുന്നത് ചരിത്രത്തെ തന്നെ തമസ്കരിക്കുന്നതിന് തുല്യമാണെന്ന് ലാഹോറിലെ ബീക്കൺഹൗസ് സർവകലാശാലയിലെ അധ്യാപകൻ സാദ് മാലിക് പറയുന്നു. യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ ചരിത്രപരമായ പേരുകളെ സംരക്ഷിക്കുന്നത് പോലെ ലാഹോറും അതിന്റെ വേരുകളിലേക്ക് മടങ്ങണമെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടു.








