സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ആദ്യ പ്രഖ്യാപനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. അടുത്ത മാസം 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം സ്വകാര്യ ഗതാഗത മേഖലയെ പൂർണ്ണമായി തകർക്കുമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആശങ്ക.
തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് മുന്നോട്ട് വെച്ച പ്രധാന ‘ഇന്ദിര ഗ്യാരണ്ടി’കളിലൊന്നായിരുന്നു കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നടത്തിയ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ജൂൺ 15 മുതൽ ഈ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. എന്നാൽ, ഈ തീരുമാനത്തിന് പിന്നാലെ സ്വകാര്യ ബസ് വ്യവസായം കനത്ത പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടി ഉടമകൾ രംഗത്തെത്തുകയായിരുന്നു.
പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് തങ്ങളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികൾ കുറ്റപ്പെടുത്തി. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരിൽ 60 മുതൽ 70 ശതമാനം വരെ സ്ത്രീകളാണ്. ഇവർ കൂട്ടത്തോടെ കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയാൽ സ്വകാര്യ ബസുകളിലെ കളക്ഷൻ പകുതിയായി കുറയും. ഇത് ദിവസേനയുള്ള ഡീസൽ ചെലവിനുപോലും തികയില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ വ്യക്തമാക്കി.
പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ നികുതി, പെർമിറ്റ് ഫീസുകൾ എന്നിവയിൽ സർക്കാർ വലിയ ഇളവുകൾ നൽകണം. അതല്ലെങ്കിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയോ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ പുനഃപരിശോധിക്കുകയോ ചെയ്യണം. തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ഈ തീരുമാനത്തിലുള്ള ആശങ്ക അറിയിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ, ഗതാഗത മന്ത്രി എന്നിവരെ നേരിട്ട് കണ്ട് ചർച്ച നടത്താൻ ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി ബാധകമായ രീതിയിൽ പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ സർവീസ് നിർത്തേണ്ടി വരുമെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്.








