പ്രധാനമന്ത്രിയുടെ പൊതു അഭ്യർത്ഥനകളെയും സന്ദേശങ്ങളെയും ഇന്ത്യൻ ജനത എത്രത്തോളം ഗൗരവത്തോടെയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുകയാണ് ഇപ്പോൾ പുറത്തുവന്ന ലക്ഷദ്വീപ് ടൂറിസത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ. വിവരാവകാശ നിയമപ്രകാരം (RTI) ലഭ്യമായ കണക്കുകൾ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് ലക്ഷദ്വീപ് ടൂറിസത്തിലുണ്ടായ ഈ അവിശ്വസനീയമായ കുതിച്ചുചാട്ടത്തിന്റെ കഥ പുറത്തുവിട്ടത്. 2020-ൽ വെറും 3,875 വിനോദസഞ്ചാരികൾ മാത്രം സന്ദർശിച്ച ലക്ഷദ്വീപിലേക്ക് 2024-ൽ എത്തിയത് റെക്കോർഡ് എണ്ണമാണ്; 68,328 പേർ!
ലക്ഷദ്വീപ് ടൂറിസത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഈ മുന്നേറ്റത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റായിരുന്നു എന്നതാണ് ശ്രദ്ധേയം. 2024 ജനുവരിയിൽ പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിക്കുകയും അവിടുത്തെ മനോഹരമായ കടൽത്തീരങ്ങളുടെ ചിത്രങ്ങളും സ്നോർക്കലിംഗ് നടത്തുന്നതിന്റെ ദൃശ്യങ്ങളും എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ് ലക്ഷദ്വീപ് എന്നായിരുന്നു മോദിയുടെ സന്ദേശം.
ഇതിനുപിന്നാലെ ചില മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത് ഇന്ത്യയിൽ വലിയ ജനരോഷത്തിന് കാരണമായി. ഇതോടെ ‘ബോയ്ക്കോട്ട് മാലദ്വീപ്’ കാമ്പെയ്‌നും ഒപ്പം വിദേശ ദ്വീപുകൾക്ക് പകരം ഇന്ത്യൻ ദ്വീപായ ലക്ഷദ്വീപ് തിരഞ്ഞെടുക്കാനുള്ള ആഹ്വാനവും സോഷ്യൽ മീഡിയയിൽ കൊടുങ്കറ്റായി മാറി. സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും ട്രാവൽ ഏജൻസികളും ഈ കാമ്പെയ്ൻ ഏറ്റെടുത്തു.
ഈ ആഹ്വാനം ഇന്ത്യൻ ജനത നെഞ്ചേറ്റിയെന്നാണ് ആർടിഐ കണക്കുകൾ വ്യക്തമാക്കുന്നത്. 2023-ൽ 46,551 ആയിരുന്ന ലക്ഷദ്വീപിലെ വിനോദസഞ്ചാരികളുടെ എണ്ണം ഒരൊറ്റ വർഷം കൊണ്ട് 47 ശതമാനത്തോളം വർധിച്ച് 2024-ൽ 68,328 ആയി ഉയർന്നു.
അതേസമയം, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്ന മാലദ്വീപിന് ഇത് കനത്ത തിരിച്ചടിയാവുകയും ചെയ്തു. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023-ൽ 2,09,193 ആയിരുന്ന ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം 2024-ൽ 1,30,805 ആയി കുത്തനെ ഇടിഞ്ഞു. അതായത് 37.5 ശതമാനത്തിന്റെ വൻ ഇടിവ്! മാലദ്വീപിന്റെ വിനോദസഞ്ചാര വിപണിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇതോടെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഒരു ആഹ്വാനം ജനങ്ങളുടെ യാത്രാ ശീലങ്ങളെയും വിപണിയെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ലക്ഷദ്വീപ് മോഡൽ. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ, വിദേശ നാണ്യശേഖരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ നടത്തിയ ചെലവുചുരുക്കൽ ആഹ്വാനവും ഇന്ത്യൻ ജനത സമാനമായ രീതിയിൽ ഏറ്റെടുക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്. ഇത് രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയ്ക്ക് വൻ ഉണർവ് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.











