കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, തോൽവിയുടെ കാരണങ്ങൾ കൃത്യമായി പരിശോധിച്ച് എൽ.ഡി.എഫ് കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുകയും 35 സീറ്റുകളിലേക്ക് എൽ.ഡി.എഫ് ഒതുങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നിർണ്ണായക പ്രതികരണം. മുൻകാല ചരിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം അണികൾക്ക് ആത്മവിശ്വാസം പകരുന്നത്.
തോൽവികളിൽ തളരുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷമെന്ന് എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു. 2001-ലെ തിരഞ്ഞെടുപ്പിൽ വെറും 40 സീറ്റുകളിൽ ഒതുങ്ങിപ്പോയ ചരിത്രം പാർട്ടിപ്പുസ്തകത്തിലുണ്ട്. എന്നാൽ അവിടെനിന്നാണ് പിന്നീട് 99 സീറ്റുകൾ വരെ നേടി എൽ.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.
പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റിയിട്ടും, ആഗോളവത്കരണ നയങ്ങൾ കാരണം പിന്നാക്കം പോയ 30 ശതമാനം വരുന്ന സാധാരണ ജനതയുടെ ജീവിത നിലവാരം ഉയർത്തുന്ന പദ്ധതികൾ നടപ്പാക്കിയിട്ടും എന്തുകൊണ്ട് ജനങ്ങൾ കൈവിട്ടു എന്നതിനെക്കുറിച്ച് പാർട്ടി ഗൗരവമായി പരിശോധിക്കുകയാണ്.
പല മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചത് ബി.ജെ.പിയെ കൂട്ടുപിടിച്ചാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. കേരളത്തിൽ വർഗ്ഗീയ ശക്തികൾ തലപൊക്കുന്നത് വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.








