ഭോപ്പാൽ : മധ്യപ്രദേശിലെ ധാറിലുള്ള ചരിത്രപ്രസിദ്ധമായ ഭോജ്‌ശാല സമുച്ചയം വാഗ്‌ദേവി (സരസ്വതി) ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ചരിത്രവിധിക്ക് പിന്നാലെ ക്ഷേത്രത്തിൽ പ്രത്യേക ശുദ്ധീകരണ, പൂജ ചടങ്ങുകൾ നടത്തി. കോടതി ഉത്തരവിനെ തുടർന്ന് പുരാവസ്തു ഗവേഷണ വകുപ്പ് മുൻപുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് ഹിന്ദു വിഭാഗം ക്ഷേത്രത്തിൽ പൂജകൾ നടത്തിയത്. 700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ (കെടാവിളക്ക്) വീണ്ടും തെളിയിച്ചു. പരമ്പരാഗത വാദ്യഘോഷങ്ങളുടെയും വേദമന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെയാണ് ഈ ചരിത്രമുഹൂർത്തത്തിന് ഭോജ്‌ശാല സാക്ഷ്യം വഹിച്ചത്.
പൂജകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഭോജ്‌ശാല സമുച്ചയം മുഴുവൻ ഗംഗാജലത്താൽ ശുദ്ധീകരിച്ചു. നിരവധി ബ്രാഹ്മണരുടെ നേതൃത്വത്തിൽ തടസ്സമില്ലാത്ത പൂജയ്ക്കായി ‘നവഗ്രഹ പൂജ’യും നടത്തി. 2003-ന് ശേഷം ആദ്യമായി സരസ്വതി ദേവിയുടെ വിഗ്രഹം ഗർഭഗൃഹത്തിൽ പൂർണ്ണ ആചാരവിധികളോടെ സ്ഥാപിച്ചു. എഡി 1034-ൽ രാജാ ഭോജനാണ് ഈ സരസ്വതി ക്ഷേത്രവും സംസ്കൃത പഠനകേന്ദ്രവും നിർമിച്ചത്. എന്നാൽ എഡി 1305-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യത്തിന്റെ അധിനിവേശകാലത്ത് ഈ ക്ഷേത്രം തകർക്കപ്പെടുകയും അതിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് അവിടെ മസ്ജിദ് നിർമിക്കുകയുമായിരുന്നു. നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്ക് ശേഷമാണ് തർക്കം നിലനിന്നിരുന്ന ഭോജ്‌ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം അടിസ്ഥാനപരമായി ഭോജ-പർമര രാജവംശത്തിലെ രാജാ ഭോജ് നിർമിച്ച സരസ്വതി ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി പ്രഖ്യാപിച്ചത്.
ചടങ്ങുകളിൽ പങ്കെടുത്ത കേന്ദ്ര സഹമന്ത്രി സാവിത്രി ഠാക്കൂർ ഭോജ്‌ശാലയെ അയോധ്യയുടെ മാതൃകയിൽ വലിയൊരു തീർത്ഥാടന കേന്ദ്രമായി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ, ഭോജ്‌ശാലയിൽ നിന്നും പണ്ട് ബ്രിട്ടീഷുകാർ ലണ്ടനിലേക്ക് കടത്തിയ യഥാർത്ഥ ‘വാഗ്‌ദേവി’ വിഗ്രഹം തിരികെ ഇന്ത്യയിലെത്തിച്ച് ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠിക്കാനുള്ള നിയമപരമായ നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായും അവർ വ്യക്തമാക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും ഈ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.










