പാകിസ്താനിൽ അണിയറയിൽ ഒരുങ്ങിയത് വൻ അന്താരാഷ്ട്ര ചതുരംഗക്കളിയെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പതനവും അറസ്റ്റും, നിലവിലെ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറിന്റെ അപ്രതിരോധ്യമായ വളർച്ചയും വർഷങ്ങൾക്ക് മുമ്പ് അമേരിക്ക ആസൂത്രണം ചെയ്ത തിരക്കഥയുടെ ഭാഗമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രമുഖ അമേരിക്കൻ അന്വേഷണാത്മക മാധ്യമമായ ‘ഡ്രോപ്പ് സൈറ്റ് ന്യൂസ്’ പുറത്തുവിട്ട അതീവ രഹസ്യ നയതന്ത്ര രേഖകളാണ് (Cipher) ഇപ്പോൾ ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. പശ്ചിമേഷ്യ യുദ്ധക്കനലിൽ എരിയുമ്പോൾ, തങ്ങൾക്ക് അനുകൂലമായി കരുക്കൾ നീക്കാൻ പാക് മണ്ണിൽ യുഎസ് നേരത്തെ തന്നെ സ്വാധീനമുറപ്പിച്ചിരുന്നു എന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അമേരിക്കയോട് പരസ്യമായി ‘അബ്സല്യൂട്ട്ലി നോ’ (Absolutely Not) എന്ന് പറഞ്ഞ് സൈനിക താവളങ്ങൾ നിഷേധിച്ചതും, റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ച അതേ ദിവസം ഇമ്രാൻ ഖാൻ മോസ്കോയിൽ എത്തി വ്ളാഡിമിർ പുടിനെ കണ്ടതുമാണ് വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ 2022 മാർച്ചിൽ വാഷിംഗ്ടണിലെ പാക് അംബാസഡർ അസദ് മജീദ് ഖാൻ അയച്ച രഹസ്യ സന്ദേശമാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്. ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം വിജയിച്ചാൽ അമേരിക്ക പാകിസ്താനോട് ‘എല്ലാം ക്ഷമിക്കും’ എന്ന് മുതിർന്ന യുഎസ് നയതന്ത്രജ്ഞൻ ഡൊണാൾഡ് ലൂ പറഞ്ഞതായി ഈ കേബിളിൽ വ്യക്തമാക്കുന്നുണ്ട്. ഇത് തന്നെയാണ് തന്റെ പതനത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇമ്രാൻ ഖാൻ ഉയർത്തിക്കാട്ടിയ ‘സൈഫർ’ രേഖ. നവാസ് ഷെരീഫും ആസിഫ് അലി സർദാരിയും പാക് സൈന്യവും ചേർന്നൊരുക്കിയ ‘ലണ്ടൻ പ്ലാനിന്’ പിന്നിൽ വാഷിംഗ്ടണിന്റെ കൃത്യമായ തണലുണ്ടായിരുന്നു എന്ന് ഈ ജിഗ്‌സോ പസിൽ കൂട്ടിവെക്കുമ്പോൾ വ്യക്തമാകും.
എന്നാൽ ഇതിലൊക്കെ ഉപരിയായി, നിലവിലെ പാക് സൈനിക മേധാവി ജനറൽ ആസിം മുനീറിനെ വർഷങ്ങൾക്ക് മുമ്പ് തന്നെ അമേരിക്ക തങ്ങളുടെ താല്പര്യങ്ങൾക്കായി കരുവാക്കിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. 2019-ൽ ഇമ്രാൻ ഖാൻ ഭരണകൂടം ഇറാനുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ, അന്നത്തെ ഐഎസ്ഐ (ISI) മേധാവിയായിരുന്ന ആസിം മുനീർ ഇറാൻ അധികൃതരോട് തികച്ചും അപക്വവും മോശവുമായ ഭാഷയിലാണ് സംസാരിച്ചത്. ഇറാൻ-പാക് ബന്ധം തകർക്കുക വഴി അമേരിക്കയ്ക്ക് വലിയൊരു സഹായമാണ് മുനീർ അന്ന് ചെയ്തതെന്നാണ് ഡ്രോപ്പ് സൈറ്റ് ന്യൂസ് വ്യക്തമാക്കുന്നത്. ഇമ്രാൻ ഖാനെ തടവിലാക്കി അധികാരം പിടിച്ചെടുത്ത ശേഷം ആസിം മുനീർ പാകിസ്താനെ പൂർണ്ണമായും അമേരിക്കൻ ചേരിയിലേക്ക് അടുപ്പിച്ചു. യുക്രെയ്ൻ യുദ്ധത്തിനായി അമേരിക്കൻ കരാറുകാർ വഴി പാകിസ്താൻ രഹസ്യമായി വെടിക്കോപ്പുകൾ എത്തിച്ചു നൽകിയതും, ഇതിന് പകരമായി ഐഎംഎഫ് (IMF) സാമ്പത്തിക പാക്കേജുകൾ പാകിസ്താന് അനുവദിപ്പിച്ചു നൽകിയതും ഈ ചതുരംഗക്കളിയുടെ ഭാഗമായിരുന്നു. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ (CPEC) വേഗത കുറച്ചും അമേരിക്കയെ മുനീർ സന്തുഷ്ടനാക്കി. പരമാധികാര രാജ്യമെന്ന് നടിക്കുമ്പോഴും വാഷിംഗ്ടണിന്റെയും റാവൽപിണ്ടിയുടെയും തിട്ടൂരങ്ങൾക്ക് അനുസരിച്ച് മാത്രം ചലിക്കുന്ന ഒരു രാജ്യമായി പാകിസ്താൻ മാറിയെന്നാണ് ഈ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ചുരുൾ നിവർത്തിക്കൊണ്ട് പുറത്തുവരുന്ന വിവരങ്ങൾ.








