റോം: ചൈനയുടെ കടക്കെണി സാമ്രാജ്യത്വ നയങ്ങൾക്ക് ആഗോളതലത്തിൽ ശക്തമായ പൂട്ടിട്ടുകൊണ്ട്, ഭാരതത്തെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ ‘ഭാരത-മധ്യപൂർവ്വേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി’ (IMEC) അതിവേഗം യാഥാർത്ഥ്യത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനത്തോടെ ഈ ബൃഹദ് പദ്ധതിക്ക് അഭൂതപൂർവ്വമായ വേഗത കൈവന്നിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ വ്യാവസായിക ശക്തികളിലൊന്നായ ഇറ്റലിയുമായി കൈകോർത്ത്, ആഗോള വ്യാപാര ഭൂപടത്തിൽ ഭാരതത്തിന്റെ അപ്രമാദിത്യം ഉറപ്പാക്കുന്ന നിർണ്ണായക നീക്കങ്ങളാണ് റോമിൽ നടക്കുന്നത്.
തന്റെ അഞ്ച് രാജ്യങ്ങളുടെ വിദേശ സന്ദർശനത്തിന്റെ അവസാന ഘട്ടമായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. “റോമിലേക്ക് സ്വാഗതം, എന്റെ സുഹൃത്തേ…” എന്ന് കുറിച്ചുകൊണ്ട് മെലോണി പങ്കുവെച്ച ചിത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
നരേന്ദ്ര മോദിയും ജോർജ്ജിയ മെലോണിയും സംയുക്തമായി പുറത്തിറക്കിയ നയരേഖയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വെറുമൊരു സൗഹൃദത്തിനപ്പുറം തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്ക് (Special Strategic Partnership) ഉയർന്നതായി പ്രഖ്യാപിച്ചു. ഇന്ത്യൻ മഹാസമുദ്രത്തെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന ‘ഇന്തോ-മെഡിറ്ററേനിയൻ’ എന്ന പുതിയൊരു സാമ്പത്തിക-വ്യാപാര മേഖലയാണ് ഇതിലൂടെ ഉയർന്നുവരുന്നത്.
ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള വ്യാപാരത്തിന് ചൈനയുടെ വിതരണ ശൃംഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും മാത്രം ആശ്രയിച്ചിരുന്ന കാലം മാറുകയാണ്. കോവിഡിന് ശേഷമുള്ള ആഗോള സാഹചര്യത്തിൽ ചൈനയ്ക്ക് മേലുള്ള അമിത ആശ്രയത്വം കുറയ്ക്കാൻ യൂറോപ്പ് ആഗ്രഹിക്കുന്നു. സുരക്ഷിതവും സുതാര്യവുമായ ജനാധിപത്യ മൂല്യങ്ങളുള്ള ഭാരതത്തെയാണ് യൂറോപ്പ് ഇപ്പോൾ തങ്ങളുടെ ഏറ്റവും വിശ്വസ്ത പങ്കാളിയായി കാണുന്നത്.
ഭാരതത്തിൽ തുടങ്ങി യു.എ.ഇ, സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിലൂടെ റെയിൽവേ, തുറമുഖങ്ങൾ, എനർജി പൈപ്പ്‌ലൈനുകൾ, ഡിജിറ്റൽ ശൃംഖലകൾ എന്നിവ വഴി യൂറോപ്പിലേക്ക് നീളുന്നതാണ് ഈ സാമ്പത്തിക ഇടനാഴി. പരമ്പരാഗത കടൽമാർഗ്ഗങ്ങളേക്കാൾ വളരെ വേഗത്തിലും സുരക്ഷിതമായും ഭാരതീയ ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ എത്താൻ ഇതിലൂടെ സാധിക്കും.
ഭാരതവും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2029-ഓടെ 20 ബില്യൺ യൂറോ കടത്തുകയാണ് ലക്ഷ്യം. പ്രതിരോധം, ബഹിരാകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹരിത ഊർജ്ജം (Clean Energy), സെമികണ്ടക്ടർ തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും. ഭാരതത്തിന്റെ എഞ്ചിനീയറിംഗ് മികവും സ്റ്റാർട്ടപ്പ് കരുത്തും ഇറ്റലിയുടെ നിർമ്മാണ വൈദഗ്ധ്യവുമായി ചേരുമ്പോൾ അത് ലോകത്തിന് തന്നെ പുതിയൊരു മാതൃകയാകും.
കടൽക്കൊള്ളയും യുദ്ധങ്ങളും കാരണം പരമ്പരാഗത അന്താരാഷ്ട്ര കപ്പൽ ചാലുകൾ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ, IMEC വെറുമൊരു സാമ്പത്തിക ഇടനാഴി മാത്രമല്ല, മറിച്ച് ഭാരതത്തിന്റെ ആഗോള നയതന്ത്ര വിജയത്തിന്റെ വിളംബരം കൂടിയാണ്. ലോകവേദിയിൽ ഭാരതത്തെ ഒരു നിർമ്മാണ-സാങ്കേതിക ഹബ്ബായി ഉയർത്തിക്കാട്ടുന്നതിൽ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം പൂർണ്ണ വിജയമായി മാറിയിരിക്കുകയാണ്.











