ന്യൂഡൽഹി : രാജ്യത്ത് ഇന്ധന വിതരണത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ യാതൊരുവിധ പരിധികളും നിശ്ചയിച്ചിട്ടില്ല എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇന്ധന വിതരണത്തിൽ കൃത്രിമം കാണിക്കുകയും പൂഴ്ത്തിവെപ്പ് നടത്തുകയും ചെയ്ത വിതരണക്കാർക്കെതിരെ പഠിത്ത നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇന്ധന വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി രാജ്യത്തുടനീളം കടുത്ത നിരീക്ഷണവും പരിശോധനയുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പെട്രോൾ പമ്പുകളിലും വിതരണ കേന്ദ്രങ്ങളിലും അഞ്ഞൂറിലധികം മിന്നൽ പരിശോധനകൾ നടത്തി. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് 111 ഇടങ്ങളിൽ കാരണം കാണിക്കൽ നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു വിതരണക്കാരന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. പെട്രോൾ പമ്പുകളിൽ അനധികൃത നിയന്ത്രണങ്ങൾ പാടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.










