തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ പ്രമുഖ തിരഞ്ഞെടുപ്പ് ഗ്യാരണ്ടികളിലൊന്നായ സ്ത്രീകൾക്കുള്ള സൗജന്യ കെഎസ്ആർടിസി ബസ് യാത്ര വരും മാസത്തിൽ യാഥാർത്ഥ്യമാകുന്നു. ജൂൺ 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വകുപ്പ് കൃത്യമായ ബദൽ മാർഗ്ഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പ്രതിമാസം 112 കോടിയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് ഈ വിഷയത്തിൽ കെഎസ്ആർടിസി റിപ്പോർട്ട് നൽകിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 12 ലക്ഷത്തോളം സ്ത്രീകളാണ് കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്.
കർണാടകയിലെ ‘ശക്തി’ പദ്ധതിയുടെയും തമിഴ്‌നാട്ടിലെ സൗജന്യ യാത്രയുടെയും മാതൃകകൾ പഠിച്ച ശേഷമായിരിക്കും കേരളത്തിലും അന്തിമ മാർഗ്ഗരേഖ തയ്യാറാക്കുക. കർണാടകയിലും തമിഴ്നാട്ടിലും എസി, സ്ലീപ്പർ, ലക്ഷ്വറി ബസുകളിൽ സൗജന്യമില്ല. സമാനമായി കേരളത്തിലും ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, സിറ്റി ഫാസ്റ്റ് ബസുകളിൽ മാത്രമായി ആനുകൂല്യം ചുരുക്കാൻ ആലോചനയുണ്ട്.








