ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ട്രെയിൻ പാളത്തിന് സമീപമുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. ക്വറ്റയിലെ ചമൻ ഫട്ടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. സൈനികരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ അമ്പതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഈദ് അവധി ആഘോഷങ്ങൾക്കായി ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പുറപ്പെട്ട ജാഫർ എക്സ്പ്രസ്സ് ആണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ ട്രെയിൻ ചമൻ ഫട്ടക് റെയിൽവേ സിഗ്നൽ കടന്നുപോകുന്ന സമയത്താണ് റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ രണ്ട് ബോഗികൾ മറിയുകയും അവയ്ക്ക് തീപിടിക്കുകയും ചെയ്തു.
പരിക്കേറ്റവരെ ഉടൻ തന്നെ ക്വറ്റയിലെ സിവിൽ ആശുപത്രിയിലേക്കും സൈനിക ആശുപത്രിയിലേക്കും മാറ്റി. പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അടിയന്തര സാഹചര്യം നേരിടാൻ ക്വറ്റയിലെ എല്ലാ സർക്കാർ ആശുപത്രികളിലും മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് റെയിൽവേ സുരക്ഷ മുൻനിർത്തി പെഷവാറിലേക്കുള്ള ജാഫർ എക്സ്പ്രസ്സ് സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല.








