വാഷിംഗ്ടൺ : ഇറാൻ യുദ്ധത്തിൽ സമാധാന കരാറിന്റെ അന്തിമരൂപം തയ്യാറായിക്കഴിഞ്ഞെന്നും സമാധാനത്തിനായുള്ള ഒരു ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഉടൻ ഒപ്പുവെക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായി ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ മാസങ്ങൾ നീണ്ട യുദ്ധത്തിന് വിരാമമിടാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി അമേരിക്ക മുന്നോട്ടുവെച്ച തന്ത്രപ്രധാനമായ സമാധാന കരാർ ഇതോടെ യാഥാർത്ഥ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ആണവ വിഷയത്തിൽ തങ്ങൾ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും ഇത് പ്രാഥമിക ചർച്ചകളുടെ ഭാഗം മാത്രമാണെന്നും ഇറാൻ സൂചിപ്പിക്കുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, പുതിയ സമാധാന കരാർ ഒപ്പിടുന്നതോടെ ഇരുരാജ്യങ്ങളും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഈ രണ്ട് മാസത്തിനുള്ളിൽ കൂടുതൽ വിശദമായ ആണവ ചർച്ചകൾ പൂർത്തിയാക്കും. ഇറാൻ കടലിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുകയും കപ്പലുകൾക്ക് യാതൊരുവിധ നികുതിയോ തടസ്സമോ ഇല്ലാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്യും.
സമാധാന കരാറിന് ഇറാൻ വഴങ്ങിയാൽ പകരമായി ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം അമേരിക്ക നീക്കും. ഇറാന് വീണ്ടും അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിൽക്കാനും മരവിപ്പിച്ചു നിർത്തിയിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ വിദേശ നിക്ഷേപങ്ങൾ തിരികെ ലഭിക്കാനും ഈ കരാർ വഴിയൊരുക്കും. ഇറാന്റെ കൈവശമുള്ള യുറേനിയം ശേഖരം ഒന്നെങ്കിൽ 2015-ലെ ആണവ കരാറിലേതുപോലെ റഷ്യയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ ആയുധ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയാത്ത വിധം അതിന്റെ വീര്യം കുറയ്ക്കുകയോ ചെയ്യാനാണ് നിലവിലെ ധാരണ.








