എറണാകുളം : സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. തെക്കൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ശക്തമായ ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും പശ്ചാത്തലത്തിലാണ് കേരളത്തിൽ മഴ ശക്തമായത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ 12 ജില്ലകളിൽ വിവിധ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
മഴ അതീവ തീവ്രമാവാൻ സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തിത്തുടങ്ങി. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെയാണ് എറണാകുളം കോതമംഗലത്തിനടുത്തുള്ള ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്താൻ അധികൃതർ തീരുമാനിച്ചത്. ബാരേജ് തുറക്കുന്നതോടെ പെരിയാറ്റിലെ ജലനിരപ്പ് ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
മെയ് 28 വരെ സംസ്ഥാനത്ത് ഒട്ടാകെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഇത്തവണ മെയ് 26-ഓടെ തന്നെ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെ കേരള തീരത്തെത്തുമെന്നാണ് സൂചന.
പ്രക്ഷുബ്ധമായ കടൽ കാലാവസ്ഥ കണക്കിലെടുത്ത് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.









