പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അപ്രതീക്ഷിതവും എന്നാൽ അതിശക്തവുമായ വിപ്ലവം. തൃണമൂൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന ഫാൽത്ത നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് തകർപ്പൻ വിജയം. എതിരാളിയായ സി.പി.എമ്മിനെ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർത്ഥി ദെബാംശു പാണ്ട പരാജയപ്പെടുത്തിയത്. 2011 മുതൽ തൃണമൂൽ കോൺഗ്രസ് കൈവശം വെച്ചിരുന്ന സീറ്റിലാണ് ബി.ജെ.പി.യുടെ ഈ അട്ടിമറി വിജയം.
ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ ഇവിഎം യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്ന പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മണ്ഡലത്തിലെ 285 ബൂത്തുകളിലും മെയ് 21-ന് വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ടിരുന്നു. ഈ പുനർ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി. ചരിത്രപരമായ നേട്ടം കൊയ്തത്. 2021-ൽ 36.75% വോട്ട് വിഹിതമുണ്ടായിരുന്ന ബി.ജെ.പി ഫാൽത്തയിൽ 71.2% വോട്ടാണ് ഇത്തവണ നേടിയത്. അതേസമയം, കഴിഞ്ഞ തവണ 57% വോട്ട് വിഹിതമുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസിന്റെ വോട്ട് വിഹിതം വെറും 3.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയത്തെ പ്രകീർത്തിച്ചു. “ഫാൽത്തയിലെ ജനങ്ങൾ സംസാരിച്ചിരിക്കുന്നു! ജനാധിപത്യം വിജയിച്ചു, ഭീഷണിപ്പെടുത്തലുകൾ പരാജയപ്പെട്ടു. ബി.ജെ.പി.യുടെ ഭരണമികവിനുള്ള ജനങ്ങളുടെ അംഗീകാരമാണിത്. പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ഞങ്ങളുടെ മേലുള്ള വിശ്വാസമാണ് ഈ വൻ വിജയം കാണിക്കുന്നത്,” പ്രധാനമന്ത്രി കുറിച്ചു.
മുഖ്യമന്ത്രി സുവേന്ദു അധികാരി ഫലം പുറത്തുവന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. “അധികാരവും സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന ‘മാഫിയ കമ്പനി’യായി തൃണമൂൽ മാറി. ഫാൽത്തയിലെ ജനങ്ങൾ നൽകിയ ഈ വൻ ഭൂരിപക്ഷം വെറുമൊരു തുടക്കം മാത്രമാണ്. പശ്ചിമ ബംഗാൾ വരും ദിവസങ്ങളിൽ തൃണമൂലിനെ പൂർണ്ണമായി നിരാകരിക്കാൻ തയ്യാറെടുക്കുകയാണ്,” സുവേന്ദു അധികാരി എക്സിൽ കുറിച്ചു.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് താൻ പിന്മാറുന്നതായി പ്രഖ്യാപിച്ച തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ പിന്നീട് പൊതുവേദികളിൽ ഒരിടത്തും പ്രത്യക്ഷപ്പെട്ടിരുന്നില്ല. തൃണമൂലിന്റെ തിരഞ്ഞെടുപ്പ് ഓഫീസുകൾ മിക്കതും അടഞ്ഞുകിടന്നതായും റിപ്പോർട്ടുകളുണ്ട്. ഡയമണ്ട് ഹാർബർ എം.പി അഭിഷേക് ബാനർജിയെ പരോക്ഷമായി പരിഹസിച്ച സുവേന്ദു അധികാരി, “പാരച്യൂട്ട് വഴി വന്നിറങ്ങി കമാൻഡർ എന്ന് അവകാശപ്പെടുന്നവർക്ക് ജനങ്ങൾ മറുപടി നൽകി” എന്നും കൂട്ടിച്ചേർത്തു.








