ശ്രീനഗർ : കശ്മീരിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡുമായി ദേശീയ അന്വേഷണ ഏജൻസി. മധ്യ-തെക്കൻ കശ്മീരിലെ പ്രധാന കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ മുതൽ എൻ.ഐ.എ സംഘം ഒരേസമയം പരിശോധന ആരംഭിച്ചത്. നിരോധിത സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നതായും ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരണം നടത്തുന്നു എന്നുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2019 ഫെബ്രുവരിയിലാണ് കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമിയെ അഞ്ചു വർഷത്തേക്ക് നിയമവിരുദ്ധ സംഘടനയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. തുടർന്ന് 2024 ഫെബ്രുവരിയിൽ യു.എ.പി.എ നിയമപ്രകാരം ഈ നിരോധനം വീണ്ടും അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇന്ത്യൻ വിരുദ്ധ പ്രചാരണങ്ങൾ നടത്തുക, കാശ്മീരിൽ വിഘടനവാദം വളർത്തുക, ഹിസ്ബുൽ മുജാഹിദ്ദീൻ, ലഷ്കർ-ഇ-തൊയ്ബ തുടങ്ങിയ ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിക്കുക തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഈ സംഘടനയ്ക്കെതിരെ ഉള്ളത്. സകാത്ത്, ബൈത്തുൽമാൽ എന്നിവയുടെ പേരിൽ ആഭ്യന്തരമായും വിദേശത്തുനിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശേഖരിക്കുന്ന പണം കാശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്കായി വകമാറ്റുന്നുവെന്നും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നിരോധനത്തിന് ശേഷവും സംഘടന രഹസ്യ യോഗങ്ങൾ ചേരുന്നതായും യുവാക്കളെ വിഘടനവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്ന് സംഘടനയുടെ പ്രധാന കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് നടത്തിയത്. ഷോപ്പിയാനിലെ ഇമാം സാഹിബ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദാറുൽ ഉലൂം സിറാജുൽ ഉലൂം എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലും നിരോധിത ജമാഅത്തെ ഇസ്‌ലാമിയുടെ മുൻ മേധാവിയായ ഷഹ്‌സാദ ഔറംഗസേബിന്റെ ഷോപ്പിയാൻ മോലു ചിത്രഗാമിലെ വസതിയിലും ശ്രീനഗറിലെ ലാൽ ബസാർ മേഖലയിലുള്ള പ്രമുഖ പെൺകുട്ടികളുടെ മതപഠന ശാലയിലും എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഈ റെയ്ഡുകളിൽ ഡിജിറ്റൽ ഉപകരണങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുത്തതായാണ് സൂചന. കൂടുതൽ വിവരങ്ങൾ എൻഐഎ വൃത്തങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.








