ദിസ്പുർ : ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കാനൊരുങ്ങി അസം സർക്കാർ. തിങ്കളാഴ്ച ചേർന്ന അസം നിയമസഭയിൽ പാർലമെന്ററി കാര്യ മന്ത്രി അതുൽ ബോറ ‘ദി യൂണിഫോം സിവിൽ കോഡ്, അസം ബിൽ, 2026’ സമർപ്പിച്ചു. ഹിമന്ത ബിശ്വ ശർമ സർക്കാരിന്റെ രണ്ടാം ഊഴത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന്റെ കരടിന് അംഗീകാരം നൽകിയത്. മെയ് 27-ന് ബില്ലിൽ വിശദമായ ചർച്ചയും വോട്ടെടുപ്പും നടക്കും.
ബിൽ പാസായാൽ ഉത്തരാഖണ്ഡിനും ഗുജറാത്തിനും ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി അസം മാറും.
വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ്-ഇൻ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങൾ ജാതി-മത ഭേദമന്യേ സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും ഒരേ രീതിയിലാക്കാൻ ലക്ഷ്യമിട്ടാണ് അസം സർക്കാർ ഈ ബിൽ കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനത്ത് ഒന്നിലധികം പങ്കാളികളെ വിവാഹം കഴിക്കുന്ന സമ്പ്രദായം പൂർണ്ണമായും നിരോധിക്കാനും എല്ലാ മതവിഭാഗങ്ങളിലെയും പുരുഷന്മാർക്കും സ്ത്രീകൾക്കും നിയമപരമായ വിവാഹപ്രായം ഏകീകരിക്കാനും ഈ ബിൽ ലക്ഷ്യമിടുന്നു.
മാതാപിതാക്കളുടെ സ്വത്തിൽ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യമായ അവകാശം ഉറപ്പാക്കും, ലിവ്-ഇൻ പങ്കാളികളായി കഴിയുന്നവർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കും, വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും രജിസ്ട്രേഷനും നിർബന്ധിതമാക്കും എന്നീ വ്യവസ്ഥകളും ബില്ലിൽ ഉണ്ട്. അതേസമയം മതപരമായ ആചാരങ്ങളിലോ പരമ്പരാഗത ചടങ്ങുകളിലോ ബിൽ യാതൊരുവിധ ഇടപെടലുകളും നടത്തില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അസമിലെ കുന്നിൻ പ്രദേശങ്ങളിലും സമതലങ്ങളിലും താമസിക്കുന്ന പട്ടികവർഗ്ഗ (ST) വിഭാഗങ്ങളെ യു.സി.സി.യുടെ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അവരുടെ പരമ്പരാഗത മതപരമായ ആചാരങ്ങൾ, ജീവിതരീതികൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഗോത്രമേഖലകൾക്കും ഈ നിയമം ബാധകമായിരിക്കില്ല.








