എറണാകുളം : കേരള മനസ്സാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി. നേരത്തെ മണ്ണാർക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതി ഏഴ് വർഷത്തെ കഠിനതടവ് വിധിച്ചിരുന്ന പ്രതിയെ ആണ് ഹൈക്കോടതി ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കീഴ് കോടതിയുടെ വിധി റദ്ദാക്കി ഹുസൈനെ കുറ്റവിമുക്തമാക്കിയത്.
ഇതോടൊപ്പം മണ്ണാർക്കാട് വിചാരണക്കോടതി രണ്ട് പ്രതികളെ (അനീഷ്, അബ്ദുൾ കരീം) വെറുതെവിട്ട നടപടിയും ഹൈക്കോടതി അംഗീകരിച്ചു.
കേസിലെ മറ്റ് 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതിയുടെ കണ്ടെത്തലുകളിൽ സുപ്രധാനമായ ചില തിരുത്തലുകളും ഹൈക്കോടതി വരുത്തി. ഒന്നാം പ്രതിയായ ഹുസൈന്റെ ശിക്ഷ നേരത്തെ ഹൈക്കോടതി മരവിപ്പിക്കുകയും ഇയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. നിലവിൽ ഇയാളെ പൂർണ്ണമായും കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്.
പ്രതികൾക്കെതിരെ എസ്‌സി-എസ്ടി (പീഡന നിരോധന നിയമം) പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണക്കോടതിയുടെ നിരീക്ഷണം ഹൈക്കോടതി പൂർണ്ണമായി റദ്ദാക്കി. പ്രതികൾ ഈ വകുപ്പ് പ്രകാരം കൂടിയുള്ള കുറ്റകൃത്യം ചെയ്തതായി ഡിവിഷൻ ബെഞ്ച് കണ്ടെത്തി. 2018 ഫെബ്രുവരി 22-നാണ് പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധു (27) എന്ന ആദിവാസി യുവാവിനെ ഒരു സംഘം ആളുകൾ കാട്ടിൽ നിന്ന് പിടികൂടി ക്രൂരമായി മർദ്ദിച്ചത്. അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പ്രതികൾ തന്നെ മർദ്ദന ദൃശ്യങ്ങളും മധുവിനൊപ്പമുള്ള സെൽഫിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ രീതിയിൽ പ്രതിഷേധത്തിന് കാരണമാവുകയും കേസിൽ പ്രധാന ഡിജിറ്റൽ തെളിവായി മാറുകയും ചെയ്തു.
മുക്കാലിയിൽ എത്തിച്ച് പോലീസിന് കൈമാറിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മധു മരണപ്പെടുകയായിരുന്നു.








