ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നടപടികൾക്ക് ഇന്ത്യ തുടക്കമിടുന്നു. ഇതിനായുള്ള ‘ലെറ്റർ ഓഫ് റിക്വസ്റ്റ്’തയ്യാറാക്കിയതായും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഫ്രാൻസിന് അയക്കുമെന്നുമാണ് റിപ്പോർട്ടുകൾ. പ്രതിരോധ മേഖലയിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന നിർണ്ണായക തീരുമാനമാണിത്.
114 വിമാനങ്ങളിൽ ഏകദേശം 90 എണ്ണവും ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതി. ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനും ഇന്ത്യൻ കമ്പനിയും ചേർന്നായിരിക്കും നിർമ്മാണം. ബാക്കി വിമാനങ്ങൾ പൂർണ്ണ സജ്ജമായ അവസ്ഥയിൽ ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തിക്കും. വിമാനത്തിന്റെ നിർമ്മാണത്തിൽ 50 ശതമാനത്തോളം ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കണമെന്ന് ഇന്ത്യ ഫ്രാൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആഭ്യന്തര വ്യവസായങ്ങൾക്ക് വലിയ ഉണർവ് നൽകും.
ഇതിനകം തന്നെ റഫാൽ വിമാനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട്, പുതിയ വിമാനങ്ങളുടെ പരിപാലനവും പരിശീലനച്ചെലവും കുറയ്ക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനകം തന്നെ ഈ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. ലെറ്റർ ഓഫ് റിക്വസ്റ്റ് ഫ്രാൻസിന് അയച്ചുകഴിഞ്ഞാൽ, അവർ വിമാനത്തിന്റെ വില, ലഭ്യത, സാങ്കേതിക പിന്തുണ എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയിക്കും. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ ചർച്ചകൾ ആരംഭിക്കുകയും, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് സമിതി ഇതിന് അന്തിമ അംഗീകാരം നൽകുകയും ചെയ്യും.
വിമാനങ്ങൾ വാങ്ങുക എന്നതിലുപരി, വിമാനങ്ങളുടെ രൂപകല്പന നിർമ്മാണം എൻജിൻ വികസനം എന്നിവയിൽ സംയുക്തമായി പ്രവർത്തിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇതൊരു വാങ്ങൽ-വിൽക്കൽ കരാറിൽ നിന്ന് മാറി ദീർഘകാല വ്യാവസായിക പങ്കാളിത്തത്തിലേക്ക് ഇന്ത്യയും ഫ്രാൻസും മാറുന്നതിന്റെ സൂചനയാണ്.








