തമിഴ്നാട് രാഷ്ട്രീയത്തിൽ ദശാബ്ദങ്ങൾ നീണ്ട സഖ്യത്തിന് അന്ത്യം കുറിച്ച് ഡി.എം.കെ-കോൺഗ്രസ് ബന്ധം വൻ തകർച്ചയിലേക്ക്. ഒരു മാസം മുൻപ് വരെ ഉറ്റ സഖ്യകക്ഷികളായിരുന്ന ഇരുപാർട്ടികളും ഇപ്പോൾ പരസ്യമായ പോരിലാണ്. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം തമിഴ്നാട്ടിൽ സർക്കാർ രൂപീകരിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള അകൽച്ച രൂക്ഷമായത്.
ചെന്നൈയിൽ നടന്ന ഡി.എം.കെ യുവജന വിഭാഗം യോഗത്തിൽ വെച്ചാണ് ഉദയനിധി സ്റ്റാലിൻ കോൺഗ്രസിനെതിരെ അതിരൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയത്. “20 വർഷത്തിലേറെയായി കോൺഗ്രസ് നമ്മുടെ പുറത്ത് കയറി സവാരി നടത്തുകയായിരുന്നു. ഇന്ന് അവർ നമ്മുടെ പുറകിൽ കുത്തിയിരിക്കുന്നു. ഇനി ഒരിക്കലും കോൺഗ്രസിനെ വിശ്വസിക്കരുത്, അവരെ നമ്മുടെ അടുത്തേക്ക് പോലും അടുപ്പിക്കരുത്,” ഉദയനിധി ആഞ്ഞടിച്ചു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്‌യുടെ ടി.വി.കെ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണ നൽകിയതാണ് ഡി.എം.കെ.യെ പ്രകോപിപ്പിച്ചത്. മുസ്ലിം ലീഗ്, സി.പി.ഐ, സി.പി.എം, വി.സി.കെ എന്നീ പാർട്ടികളും വിജയിയെ പിന്തുണച്ചിരുന്നു. എം.കെ. സ്റ്റാലിന്റെ അനുമതിയോടെയാണ് ഡി.എം.കെ.യുടെ മുൻ സഖ്യകക്ഷികൾ വിജയിയെ പിന്തുണച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, കോൺഗ്രസ് മാത്രം തങ്ങളുടെ അനുവാദം വാങ്ങാതെ ഏകപക്ഷീയമായി പിന്തുണ പ്രഖ്യാപിച്ചതാണ് ഉദയനിധിയെ ചൊടിപ്പിച്ചത്.
അതേസമയം ഉദയനിധിയുടെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് കോൺഗ്രസ് നേതാവ് മണക്കം ടാഗോർ മറുപടി നൽകിയത്. “ഡി.എം.കെ.ക്ക് ന്യൂനപക്ഷ സർക്കാർ ഉണ്ടായിരുന്നപ്പോൾ പോലും ഞങ്ങൾ അവർക്കൊപ്പം ഉറച്ചുനിന്നു. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാൻ ഡി.എം.കെ. നീക്കം നടത്തുന്നതായി അറിഞ്ഞപ്പോഴാണ് ഞങ്ങൾ അതിനെ എതിർത്തത്. ബി.ജെ.പി.യുമായുള്ള ഒരു ഒത്തുകളിയും കോൺഗ്രസ് അംഗീകരിക്കില്ല.”
ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന അങ്ങേയറ്റം ദൗർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്നും ടാഗോർ പ്രതികരിച്ചു. ബി.ജെ.പി. ദേശീയതലത്തിൽ തുടർച്ചയായി ജയിച്ചു കയറുന്നത് കോൺഗ്രസിന്റെ വീഴ്ച കൊണ്ടല്ല, മറിച്ച് ഡി.എം.കെ.യുടെ തെറ്റായ നയങ്ങൾ കൊണ്ടാണെന്നും ഉദയനിധി ആരോപിച്ചു. തങ്ങളുടെ പ്രവർത്തകരുടെ ചോരയും വിയർപ്പും കൊണ്ടാണ് കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിച്ചതെന്നും, വിജയിച്ച ഉടനെ അവർ അധികാരത്തിന് വേണ്ടി ചതിക്കുകയായിരുന്നുവെന്നും ഉദയനിധി കുറ്റപ്പെടുത്തി.








