ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് ആദിവാസി വിഭാഗങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആദിവാസി സമൂഹത്തിന്റെ സംസ്കാരമോ, പാരമ്പര്യമോ, അവരുടെ ആചാരപ്രകാരമുള്ള ജീവിതരീതിയോ ഇല്ലാതാക്കാൻ ഏക സിവിൽ കോഡ് ഇടയാക്കുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെങ്കോട്ട മൈതാനത്ത് നടന്ന ഗോത്രവർഗ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ ആദിവാസി വിഭാഗങ്ങളെ അതിന്റെ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും അമിത് ഷാ ആവർത്തിച്ചു. ആദിവാസി സമൂഹങ്ങൾക്കിടയിൽ ഏക സിവിൽ കോഡിനെക്കുറിച്ച് തെറ്റിദ്ധാരണകൾ പടർത്താൻ വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പിലാക്കിയപ്പോൾ ആദിവാസി സമൂഹങ്ങളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടും എന്ന് മോദി സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഏക സിവിൽ കോഡിനെക്കുറിച്ച് ആദിവാസി സഹോദരങ്ങൾക്കിടയിൽ ഭയമുണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഈ ഭയം അടിസ്ഥാനരഹിതമാണെന്ന് ഗ്രാമങ്ങളിലും വനമേഖലകളിലും പോയി ആദിവാസി സമൂഹങ്ങളെ ബോധ്യപ്പെടുത്താൻ അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.
അഞ്ച് പതിറ്റാണ്ടിലേറെയായി ആദിവാസി മേഖലകളെ വേട്ടയാടിക്കൊണ്ടിരുന്ന നക്സലിസം മോദി സർക്കാർ പൂർണ്ണമായും തുടച്ചുനീക്കിയെന്ന് അമിത് ഷാ അവകാശപ്പെട്ടു. അക്രമത്തിലൂടെ 40,000-ത്തോളം ആദിവാസികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആ പ്രതിസന്ധിയിൽ നിന്ന് രാജ്യം ഇപ്പോൾ പൂർണ്ണമായും മുക്തമായിരിക്കുകയാണ്.
മുൻ കോൺഗ്രസ് സർക്കാരുകൾ ആദിവാസി ക്ഷേമത്തിന് നൽകിയിരുന്ന തുകയേക്കാൾ വളരെ വലിയ തുകയാണ് മോദി സർക്കാർ നീക്കിവെക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് 28,000 കോടി രൂപയായിരുന്ന ഗോത്രവർഗ ക്ഷേമ ബജറ്റ്, നരേന്ദ്ര മോദി സർക്കാർ 1.5 ലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് ഗോത്രവർഗ കാര്യങ്ങൾക്കായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയായ രാഷ്ട്രപതി പദവിയിലേക്ക് ദ്രൗപതി മുർമു എന്ന ആദിവാസി വനിതയെ എത്തിച്ചത് മോദി സർക്കാരാണെന്നും, ഇത് ഗോത്രവർഗ്ഗ സമൂഹത്തിന് നൽകിയ വലിയ ആദരവാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.








