അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള ആണവ ആക്രമണത്തെ മുൻകൂട്ടി കണ്ട്, തിരിച്ചടിക്കാനുള്ള ശേഷി ഉറപ്പാക്കാൻ ചൈന തങ്ങളുടെ ആണവ മിസൈൽ സംവിധാനങ്ങൾ വിപുലീകരിക്കുന്നു. സിൻജിയാങ് മരുഭൂമിയിൽ ഉപഗ്രഹ ചിത്രങ്ങൾ വഴി കണ്ടെത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ ചൈനയുടെ സൈനിക ആധുനികീകരണത്തിലെ നിർണായകമായ ഒന്നാണ്.
എൺപതിലധികം പുതിയ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ബങ്കറുകൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവയാണ് മരുഭൂമിയിൽ ഒരുങ്ങുന്നത്. ചൈനയുടെ ദീർഘദൂര മിസൈലുകളെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ഈ സൗകര്യങ്ങൾ സഹായിക്കും. ആകൃതിയിലുള്ള രണ്ട് കൂറ്റൻ സൈനിക കേന്ദ്രങ്ങൾ സിൻജിയാങ്ങിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വൻതോതിൽ സൈനിക വാഹനങ്ങളും മിസൈലുകളും സൂക്ഷിക്കാനും കമാൻഡ് ഓപ്പറേഷനുകൾ നടത്താനും സാധിക്കും.
ചൈനയുടെ ആണവ നയമായ ‘ആദ്യം ഉപയോഗിക്കില്ല’ എന്നത് നിലനിർത്തിക്കൊണ്ടുതന്നെ, ശത്രുരാജ്യം ആക്രമിച്ചാൽ തിരിച്ചടിക്കാനുള്ള ചൈനയുടെ കരുത്ത് വർധിപ്പിക്കുകയാണ് ലക്ഷ്യം. 2030-ഓടെ ആയിരം ആണവ പോർമുനകൾ എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. സുതാര്യതയില്ലാത്ത ചൈനയുടെ ഈ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നു. തായ്‌വാൻ വിഷയത്തിൽ അമേരിക്കയുമായി നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലാണ് ചൈനയുടെ ഈ പ്രതിരോധ വിപുലീകരണം എന്നത് ശ്രദ്ധേയമാണ്.
മിസൈൽ വിക്ഷേപണം നടന്നാൽ സെക്കൻഡുകൾക്കുള്ളിൽ അത് തിരിച്ചറിയാനും മിനിറ്റുകൾക്കുള്ളിൽ മറുപടി നൽകാനും കഴിയുന്ന മികച്ച മുൻകരുതൽ സംവിധാനങ്ങളും ചൈന ഒരുക്കിയിട്ടുണ്ട്.








