ഇന്ത്യ ഇപ്പോൾ അത്യന്തം ശക്തമായൊരു സൈനിക ശക്തിയാണെന്നും, ഉയർന്ന തലത്തിലുള്ള സൈനിക നീക്കങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ആവശ്യമായ വ്യാവസായിക-ലോജിസ്റ്റിക് ശേഷി രാജ്യം കെട്ടിപ്പടുക്കുന്നുണ്ടെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇന്ത്യ വഹിക്കുന്ന പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുമായി ചേർന്ന് പ്രതിരോധ ഉപകരണങ്ങളുടെ ‘കോ-പ്രൊഡക്ഷൻ’ നടത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ഹെഗ്‌സെത്ത് വ്യക്തമാക്കി. ആഗോളതലത്തിൽ പ്രതിരോധ ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ലോകത്തിലെ ഏറ്റവും നിർണായകമായ മേഖല ഏഷ്യ-പസഫിക് ആണെന്നും, ഇവിടുത്തെ സുരക്ഷയിൽ യു.എസ് സൈനിക ശക്തിക്കുള്ള പങ്കിനൊപ്പം തന്നെ മറ്റ് രാഷ്ട്രങ്ങൾ തങ്ങളുടെ പ്രതിരോധ മേഖലയിൽ ഗൗരവമായി നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് അമേരിക്ക-ചൈന ബന്ധം മുൻകാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെങ്കിലും, ചൈന ഉൾപ്പെടെ ഒരു രാജ്യത്തിനും തങ്ങളുടെയോ സഖ്യരാജ്യങ്ങളുടെയോ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ അധീശത്വം സ്ഥാപിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പടിഞ്ഞാറൻ ഏഷ്യയിലെയും യൂറോപ്പിലെയും സംഘർഷങ്ങൾക്കിടയിലും, ഇന്തോ-പസഫിക് മേഖലയിലെ യു.എസിന്റെ ദീർഘകാല തന്ത്രപ്രധാനമായ ലക്ഷ്യങ്ങളിൽ യാതൊരു മാറ്റവുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.









