അമേരിക്കൻ വൈറ്റ് ഹൗസ് ‘Aliens.gov’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ വെബ്സൈറ്റും അതുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയരുന്ന വിവാദങ്ങളും ചർച്ചയാകുന്നു. ബഹിരാകാശത്ത് നിന്നുള്ള ജീവികളെക്കുറിച്ചുള്ളതാണെന്ന് ആദ്യം തോന്നുന്ന വെബ്സൈറ്റ്, യഥാർത്ഥത്തിൽ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ളതാണ്.
അമേരിക്കയിൽ അനധികൃതമായി തങ്ങുന്ന വിദേശ പൗരന്മാരെ “ഏലിയൻസ്” (അന്യഗ്രഹജീവികൾ) എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പുതിയ വെബ്സൈറ്റ് വൈറ്റ് ഹൗസ് പുറത്തിറക്കി. “അവർ നമ്മുടെ ഇടയിൽ നടക്കുന്നു” എന്ന അർത്ഥം വരുന്ന “They walk among us” എന്ന മുദ്രാവാക്യത്തോടെയാണ് വെബ്സൈറ്റ് ആരംഭിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
‘Aliens.gov’ എന്ന വെബ്സൈറ്റിൽ അമേരിക്കൻ ഭൂപടം ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് വിവരങ്ങൾ തത്സമയം ട്രാക്ക് ചെയ്യാം. സംശയാസ്പദമായ കുടിയേറ്റക്കാരെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ‘ടിപ്പ് ബോക്സ്’ സൗകര്യവും ഇതിലുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ രഹസ്യമായി അമേരിക്കയിൽ നുഴഞ്ഞുകയറി സമൂഹത്തിൽ കലർന്നെന്ന് വെബ്സൈറ്റ് ആരോപിക്കുന്നു. മുൻ ഭരണകൂടങ്ങൾ ഇത് മൂടിവെക്കാൻ ശ്രമിച്ചെന്നും, എന്നാൽ ട്രംപ് ഭരണകൂടം സത്യം പുറത്തുകൊണ്ടുവന്നെന്നുമാണ് സൈറ്റിലെ വാദം.
പിടികൂടുന്ന കുടിയേറ്റക്കാരെ അവരുടെ ഉത്ഭവസ്ഥാനത്തേക്ക് സുരക്ഷിതമായി തിരിച്ചയക്കുമെന്ന് വെബ്സൈറ്റ് ഉറപ്പ് നൽകുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഐ.സി.ഇ തടങ്കൽ കേന്ദ്രങ്ങളിലെ മോശം അവസ്ഥയെക്കുറിച്ച് അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിൽ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജനുവരിയിൽ മിനിയാപൊളിസിൽ നടന്ന പ്രതിഷേധത്തിനിടെ ഐ.സി.ഇ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു.










