ഒരു പതിറ്റാണ്ടിലേറെ കാലം ഹിമാലയത്തിൽ സന്യാസജീവിതം, ശേഷം യൂറോപ്പിലും അമേരിക്കയിലും ആണവശാസ്ത്രജ്ഞൻ, ശാസ്ത്രത്തെയും ആത്മീയതയെയും രണ്ട് കണ്ണുകൾ ആയി കൊണ്ട് നടന്ന ആ മഹത് വ്യക്തി ഇന്ത്യയുടെ അഭിമാനമാണ്. സ്വാമി ജ്ഞാനാനന്ദ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ട് ലോകത്തെ തന്നെ വിസ്മയിപ്പിച്ച ഒരു അതുല്യ പ്രതിഭയാണ്. ഇന്ത്യയിലെ ആദ്യകാല അക്കാദമിക് ആണവ ഗവേഷണ കേന്ദ്രങ്ങളിലൊന്നായ ‘ഡിപ്പാർട്ട്മെന്റ് ഓഫ് ന്യൂക്ലിയർ ഫിസിക്സ്’ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആണവ ശാസ്ത്രജ്ഞനാണ് സ്വാമി ജ്ഞാനാനന്ദ. ആത്മീയമായ ഉൾക്കാഴ്ചയും ശാസ്ത്രീയമായ യുക്തിയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം.
ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലുള്ള ഭീമവരത്തിനടുത്തുള്ള ഗൊരഗനമുടി എന്ന ഗ്രാമത്തിൽ 1896 ഡിസംബർ 5-നാണ് സ്വാമി ജ്ഞാനാനന്ദ ജനിച്ചത്. ഭൂപതിരാജു ലക്ഷ്മിനരസിംഹ രാജു എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. എഡ്വിൻ അർനോൾഡിന്റെ ‘ദി ലൈറ്റ് ഓഫ് ഏഷ്യ’ എന്ന പുസ്തകം വായിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. സ്വാമി പൂർണ്ണാനന്ദ എന്ന ഗുരുവാണ് അദ്ദേഹത്തിന് ‘സ്വാമി ജ്ഞാനാനന്ദ’ എന്ന പേരിൽ സന്യാസിയായി ദീക്ഷ സ്വീകരിച്ചു. തുടർന്ന് ഋഷികേശിലും ഹിമാലയത്തിലുമായി ഏകദേശം 10 വർഷത്തോളം അദ്ദേഹം കഠിനമായ യോഗാഭ്യാസത്തിലും വേദപഠനത്തിലും മുഴുകി സന്യാസജീവിതം അനുഷ്ഠിച്ചു. 1927-ൽ തന്റെ ആത്മീയ പ്രഭാഷണങ്ങൾ നടത്താനും ‘പൂർണ്ണ സൂത്രങ്ങൾ’ എന്ന ആത്മീയ ഗ്രന്ഥം അച്ചടിക്കാനുമാണ് അദ്ദേഹം ജർമ്മനിയിലേക്ക് പോയത്. എന്നാൽ അവിടെവച്ച് അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് മാറി.
ജർമ്മനിയിലെ ഡ്രെസ്ഡൻ സർവ്വകലാശാലയിൽ അദ്ദേഹം നടത്തിയ യോഗാ പ്രഭാഷണങ്ങൾ അവിടുത്തെ പ്രൊഫസറായ ഡെംബറുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേസമയം ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിൽ അദ്ദേഹം വലിയ രീതിയിൽ ആകൃഷ്ടനായിരുന്നു. ഭൗതികശാസ്ത്രം പഠിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പ്രൊഫസർ ഡെംബറെ അറിയിച്ചു. തുടർന്ന് ഡ്രെസ്ഡൻ സർവ്വകലാശാലയിൽ ചേർന്ന അദ്ദേഹം വെറും രണ്ട് വർഷം കൊണ്ട് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും ബിരുദം പൂർത്തിയാക്കി. അതിനുശേഷം ചെക്കോസ്ലോവാക്യയിലെ പ്രാഗിലുള്ള ചാൾസ് സർവ്വകലാശാലയിൽ പ്രൊഫസർ ഡോൾഷെക്കിനൊപ്പം എക്സ്-റേ ഫിസിക്സിലും സ്പെക്ട്രോസ്കോപ്പിയിലും അദ്ദേഹം ഗവേഷണം നടത്തി. ഇതിന്റെ ഫലമായി 1936-ൽ അദ്ദേഹത്തിന് ഡി.എസ്സി ബിരുദം ലഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തിൽ സ്വാമി ജ്ഞാനാനന്ദ ഇംഗ്ലണ്ടിലേക്ക് മാറുകയും വിഖ്യാത ശാസ്ത്രജ്ഞനും ന്യൂട്രോണിന്റെ കണ്ടുപിടുത്തക്കാരനുമായ സർ ജെയിംസ് ചാഡ്വിക്കിന്റെ കീഴിൽ ലിവർപൂൾ സർവ്വകലാശാലയിൽ ആണവ ഗവേഷണം ആരംഭിക്കുകയും ചെയ്തു. റേഡിയോ ആക്ടീവ് ശോഷണം നടക്കുമ്പോൾ പുറന്തള്ളപ്പെടുന്ന ഇലക്ട്രോണുകളുടെ ഊർജ്ജ വിതരണത്തെക്കുറിച്ചുള്ള ‘ബീറ്റാ റേ സ്പെക്ട്രോസ്കോപ്പി’ എന്ന മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണം. ഇവിടെ നിന്നും അദ്ദേഹം പിഎച്ച്.ഡി കരസ്ഥമാക്കി.
പിന്നീട് അദ്ദേഹം അമേരിക്കയിലെ മിഷിഗൻ സർവ്വകലാശാലയിലേക്ക് മാറുകയും അവിടെയുള്ള അത്യാധുനിക ലബോറട്ടറി സൗകര്യങ്ങൾ ഉപയോഗിച്ച് റേഡിയോ ആക്ടീവ് ഐസോടോപ്പുകളെക്കുറിച്ചും ‘ഹൈ വാക്വം’ സാങ്കേതികവിദ്യകളെക്കുറിച്ചും കൂടുതൽ ഗവേഷണങ്ങൾ നടത്തുകയും ചെയ്തു. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ സ്വാമി ജ്ഞാനാനന്ദ മാതൃരാജ്യത്തേക്ക് തിരിച്ചെത്തി. ഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ സീനിയർ സയന്റിഫിക് ഓഫീസറായി അദ്ദേഹം ചുമതലയേറ്റു. 1954-ൽ അദ്ദേഹം ആന്ധ്രാ സർവ്വകലാശാലയിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ ചേർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1956 ജൂലൈ 1-ന് ഇന്ത്യയിലെ ആദ്യകാല അക്കാദമിക് ആണവ ഗവേഷണ കേന്ദ്രങ്ങളിലൊന്നായ ‘ഡിപ്പാർട്ട്മെന്റ് ഓഫ് ന്യൂക്ലിയർ ഫിസിക്സ്’ അവിടെ സ്ഥാപിതമായി. 1965 വരെ അദ്ദേഹം ഈ ഡിപ്പാർട്ട്മെന്റിന്റെ തലവനായി തുടർന്നു. തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ 20-ലധികം പിഎച്ച്.ഡി, ഡി.എസ്സി വിദ്യാർത്ഥികളെ അദ്ദേഹം പരിശീലിപ്പിക്കുകയും മികച്ച ശാസ്ത്രജ്ഞരാക്കി വളർത്തിയെടുക്കുകയും ചെയ്തിരുന്നു.
ആത്മീയ വസ്ത്ര ധാരിയായ ഒരു സന്യാസിയായി ജീവിച്ചുകൊണ്ട് തന്നെ ലോകോത്തര ശാസ്ത്ര ഗവേഷണശാലകളിൽ ആണവ ശാസ്ത്ര മേഖലയിൽ തിളങ്ങുന്ന പ്രതിഭ അദ്ദേഹത്തിന് കഴിഞ്ഞു. 1969 സെപ്റ്റംബർ 21-നാണ് സ്വാമി ജ്ഞാനാനന്ദ അന്തരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ആന്ധ്രാ സർവ്വകലാശാലയിലെ ലബോറട്ടറിക്ക് “സ്വാമി ജ്ഞാനാനന്ദ ലബോറട്ടറീസ് ഓഫ് ന്യൂക്ലിയർ റിസർച്ച്” എന്ന് നാമകരണം ചെയ്യുകയും അദ്ദേഹത്തിന്റെ പ്രതിമ അവിടെ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.









