സിംഗപ്പൂർ : സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ‘ബ്രഹ്മോസ്’ വിതരണം ചെയ്യുന്നതിനായി ഇന്ത്യ വിയറ്റ്നാമുമായി ഔദ്യോഗിക കരാർ ഒപ്പിട്ടു. ഇതിന് പുറമെ, സമാനമായ പ്രതിരോധ കരാറിനായി ഇന്തോനേഷ്യയുമായി നടത്തുന്ന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിംഗപ്പൂരിൽ നടക്കുന്ന പ്രമുഖ അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിയായ ഷാംഗ്രി-ലാ ഡയലോഗിനിടെ ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. മാധ്യമങ്ങളോടും പ്രതിനിധികളോടും സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ നിരവധി രാജ്യങ്ങളും ബ്രഹ്മോസിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്തോനേഷ്യയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നതായും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. വിയറ്റ്നാമുമായുള്ള പ്രതിരോധ കരാർ ഇതിനകം തന്നെ ഒപ്പുവെച്ചിട്ടുണ്ടെന്നും എന്നാൽ ഇത് ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. വിയറ്റ്നാം പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മൾ വിശ്വസിക്കുന്നവരുമായി മാത്രമേ അത്യാധുനിക സാങ്കേതികവിദ്യകൾ പങ്കുവെക്കൂ. ഇന്ത്യയെ സംബന്ധിച്ച് ആസിയാൻ രാജ്യങ്ങളെല്ലാം ഞങ്ങളുടെ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത് എന്നും അദ്ദേഹം അറിയിച്ചു. വിയറ്റ്നാമിന് മുമ്പ്, ബ്രഹ്മോസിനായി 2022 ൽ ഇന്ത്യ ഫിലിപ്പീൻസുമായി 375 മില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഒപ്പുവച്ചിരുന്നു. ഈ ഡെലിവറികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്ന ആദ്യ വിദേശരാജ്യമാണ് ഫിലിപ്പീൻസ്.
റിപ്പോർട്ടുകൾ പ്രകാരം വിയറ്റ്നാമുമായുള്ള ഈ ബ്രഹ്മോസ് കരാറിന് 629 മില്യൺ ഡോളറിന്റെ (ഏകദേശം 6,000 കോടി രൂപ) മൂല്യമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മിസൈലുകൾക്ക് പുറമെ സൈനികർക്കുള്ള പരിശീലനവും സാങ്കേതിക പിന്തുണയും ഇതിൽ ഉൾപ്പെടുന്നു. അതേസമയം ഇന്തോനേഷ്യയുമായി ഏകദേശം 450 മില്യൺ ഡോളറിന്റെ കരാറാണ് ചർച്ചകളുടെ അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്നത്.








