തിരുവനന്തപുരം : കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിട്ട് യുഡിഎഫ് സർക്കാർ. പുതിയ സർക്കാർ അധികാരമേറ്റ ശേഷം സിബിഐക്ക് കൈമാറുന്ന ആദ്യത്തെ പ്രധാന കേസാണിത്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ദീർഘനാളായുള്ള ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കുടുംബവും റാന്നി എംഎൽഎ പഴകുളം മധുവിനൊപ്പം മുഖ്യമന്ത്രി വി ഡി സതീശനെ നേരിട്ട് കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. അനുകൂലമായ നടപടി എത്രയും വേഗം ഉണ്ടാകുമെന്ന് അപ്പോൾ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസ് സിബിഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. കൂടാതെ, കുടുംബത്തിലെ ഒരംഗത്തിന് ആശ്രിത നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിനെ 2024 ഒക്ടോബർ 15-നാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദ്ദേഹത്തിന്റെ യാത്രയയപ്പ് യോഗത്തിൽ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ ക്ഷണിക്കപ്പെടാതെ എത്തി നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് എഡിഎം കൈക്കൂലി വാങ്ങി എന്നായിരുന്നു ദിവ്യയുടെ പരസ്യമായ ആക്ഷേപം. ഈ വ്യാജ ആരോപണത്തിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു. നേരത്തെ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചെങ്കിലും, രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് അട്ടിമറി നടക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.








