ന്യൂഡൽഹി : സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ കേന്ദ്ര സർക്കാർ നിയമിച്ചു. സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശയ്ക്ക് കേന്ദ്ര നിയമ മന്ത്രാലയം അംഗീകാരം നൽകിയതോടെയാണ് നിയമനം. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റുകഴിഞ്ഞാൽ, സുപ്രീം കോടതിയിൽ ആകെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 37 ആയി ഉയരും. പുതിയ നിയമപ്രകാരം ആകെ അനുവദിച്ചിട്ടുള്ള 38 തസ്തികകളിൽ ഇനി ഒരൊറ്റ ഒഴിവ് മാത്രമാണ് ബാക്കിയുള്ളത്.
നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും സുപ്രീം കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകയുമാണ് പുതിയ ജഡ്ജിമാരായി നിയമിതരായത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ കൊളീജിയമാണ് ഇവരുടെ പേരുകൾ നിർദേശിച്ചത്. നിലവിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ശീൽ നാഗു, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ, ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് അരുൺ പള്ളി, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ അഡ്വക്കേറ്റ് വി. മോഹന എന്നിവരാണ് പുതുതായി സുപ്രീംകോടതിയിൽ നിയമിക്കപ്പെട്ടിട്ടുള്ള 5 ജഡ്ജിമാർ.
സീനിയർ അഡ്വക്കേറ്റ് വി. മോഹനയുടെ നിയമനം സുപ്രീം കോടതിയിലെ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിൽ നിർണായകമാണ്. നിലവിൽ ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമാണ് സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജി. മോഹന കൂടി എത്തുന്നതോടെ വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടായി ഉയരും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാദേശിക സന്തുലിതാവസ്ഥയും ജഡ്ജിമാരുടെ സീനിയോറിറ്റിയും പരിഗണിച്ചാണ് കൊളീജിയം ഈ അഞ്ചുപേരെ തിരഞ്ഞെടുത്തത്.











