ചെന്നൈ : സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടിൽ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നു. സേവാഭാരതി തമിഴ്നാട് സ്ഥാപിക്കുന്ന ജെയിൻ സോഹൻ കൻവർ മംഗിലാൽ ടാറ്റർ സേവാഭാരതി മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഭൂമിപൂജ ചടങ്ങ് 2026 മെയ് 29-ാം തീയതി വെള്ളിയാഴ്ച തിരുവള്ളൂർ ജില്ലയിലെ ഉത്തുക്കോട്ടൈയ്ക്ക് സമീപമുള്ള കൂണിപ്പാളയത്ത് ഭംഗിയായി നടന്നു.
ആശുപത്രി നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഭുമി പൂജയും ശിലാസ്ഥാപന ചടങ്ങും കഴിഞ്ഞദിവസം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നിർവ്വഹിക്കപ്പെട്ടു. പരിപാടിയുടെ മുഖ്യാതിഥിയായി രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്.) അഖില ഭാരതീയ സഹ-സർക്കാര്യവാഹ് ശ്രീ. സി. ആർ. മുകുന്ദൻ പങ്കെടുത്തു. കൂടാതെ അഖില ഭാരതീയ സഹ സേവാ പ്രമുഖ് ശ്രീ. എ. സെന്തിൽ കുമാർ, ശ്രീധർ വേമ്പു (സോഹോ കോർപ്പറേഷന്റെ സ്ഥാപകൻ), ശ്രീ. സുരേഷ് ചന്ദ് ടാറ്റർ (സോഹൻ കൻവർ മംഗിലാൽ ടാറ്റർ ട്രസ്റ്റിന്റെ പ്രസിഡന്റ്) എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിൽ മികച്ച ചികിത്സാ സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനാണ് ഈ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പദ്ധതിയിലൂടെ സംഘടന ലക്ഷ്യമിടുന്നത്. ചടങ്ങിൽ സംസാരിച്ച വിശിഷ്ടാതിഥികൾ ഗ്രാമീണ മേഖലകളിലെയും പിന്നാക്ക വിഭാഗങ്ങളിലെയും ജനങ്ങൾക്ക് ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ ആരോഗ്യസേവനങ്ങളുടെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. നിർമിക്കപ്പെടുന്ന ഈ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ, അടിയന്തര ചികിത്സാ വിഭാഗം, അത്യാധുനിക ലബോറട്ടറി സേവനങ്ങൾ, സമഗ്ര സമൂഹാരോഗ്യ സേവനങ്ങൾ എന്നിവ ഒരുക്കുന്നതാണ്.
തിരുവള്ളൂർ ജില്ലയിലെയും തമിഴ്നാട്–ആന്ധ്രപ്രദേശ് അതിർത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ജനങ്ങൾക്ക് ഈ ആശുപത്രി വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യബോധവൽക്കരണം, സാമൂഹിക സേവനം, പ്രാദേശിക തൊഴിലവസര സൃഷ്ടി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദീർഘകാല സാമൂഹിക പരിവർത്തനത്തിനും ഈ സംരംഭം വഴിയൊരുക്കും.












