നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ പാർലമെന്റിൽ നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രദേശങ്ങൾ നേപ്പാൾ കയ്യേറിയിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന നേപ്പാളിനുള്ളിൽ തന്നെ വലിയ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി.
നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം പാർലമെന്റിൽ നടത്തിയ ആദ്യ അഭിസംബോധനയിലാണ് ബാലൻ ഷാ ഈ വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യ നേപ്പാളിന്റെ ഭൂമി കയ്യേറിയെന്ന് നേപ്പാൾ തുടർച്ചയായി വാദിക്കുമ്പോൾ, നേപ്പാളും പലയിടങ്ങളിലായി ഇന്ത്യൻ ഭൂമി കയ്യേറിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
പ്രധാനമന്ത്രിയായതിന് ശേഷമാണ് താൻ ഈ വിവരം അറിഞ്ഞതെന്നും, ഇന്ത്യ മാത്രമല്ല നേപ്പാളും ഇന്ത്യൻ ഭൂമി കയ്യേറിയിട്ടുണ്ടെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളും വിദേശകാര്യ വിദഗ്ധരും ഈ പ്രസ്താവനയെ കടുപ്പത്തോട് കൂടിയാണ് നേരിട്ടത്. ഈ പ്രസ്താവന നേപ്പാളിന്റെ നിലപാടിനെ ദുർബലപ്പെടുത്തുമെന്നും, പ്രധാനമന്ത്രി തെളിവ് ഹാജരാക്കണമെന്നും അല്ലെങ്കിൽ പ്രസ്താവന പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
നേപ്പാൾ ഇന്ത്യൻ ഭൂമി കയ്യേറിയെന്നതിന് ഒരു രേഖയുമില്ലെന്ന് മുൻ നേപ്പാളി അംബാസഡർമാർ ചൂണ്ടിക്കാട്ടി. അതിർത്തിയിലെ തൂണുകൾ നഷ്ടപ്പെട്ടതിനാലാണ് ചില ഭാഗങ്ങളിൽ ജനങ്ങൾ മാറി താമസിക്കുന്നത്, അല്ലാതെ സർക്കാർ തലത്തിൽ കയ്യേറ്റം നടന്നിട്ടില്ലെന്ന് അവർ വ്യക്തമാക്കി. പ്രധാനമന്ത്രി ഉദ്ദേശിച്ചത് അതിർത്തിയിലെ ‘നോ-മാൻസ് ലാൻഡ്’ പ്രദേശങ്ങളിലെ കയ്യേറ്റങ്ങളെയും അതിർത്തി കടന്നുള്ള അധിനിവേശത്തെയും കുറിച്ചാണെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നദികൾ അതിർത്തിയായുള്ള പ്രദേശങ്ങളിൽ, അതിർത്തിയിലെ തൂണുകൾ ഇല്ലാത്തതിനാൽ നേപ്പാളി പൗരന്മാർ ഇന്ത്യൻ ഭാഗത്തും, ഇന്ത്യൻ പൗരന്മാർ നേപ്പാളി ഭാഗത്തും കൃഷി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയ തർക്കവിഷയങ്ങളിൽ നേപ്പാളിന്റെ ഔദ്യോഗിക നിലപാടിൽ മാറ്റമില്ലെന്നും, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രാലയം ആവർത്തിച്ചു.











