ടെഹ്റാൻ : ഒരു ഇടവേളയ്ക്കുശേഷം അതീവ ഗുരുതരമായ സംഘർഷത്തിലേക്ക് നീങ്ങി പശ്ചിമേഷ്യ. യുഎസും ഇറാനും തമ്മിൽ മാസങ്ങളായി തുടരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ, ഇറാനിയൻ തീരത്തെ തന്ത്രപ്രധാനമായ ഖേഷ്മ് ദ്വീപിന് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്നുവന്നിരുന്ന സമാധാന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറിയ സാഹചര്യത്തിലാണ് യുഎസ് നടപടികൾ കടുപ്പിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഖേഷ്മ് ദ്വീപ് ഇറാന്റെ ഏറ്റവും വലിയ തന്ത്രപ്രധാന പ്രതിരോധ കോട്ടയാണ്. ഐആർജിസിയുടെ നിരവധി തന്ത്ര പ്രധാന കേന്ദ്രങ്ങൾ ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നുണ്ട്. പ്രധാനമായും ഈ ദ്വീപിലുള്ള ഭൂഗർഭ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യം വച്ചാണ് യുഎസ് ഇവിടെ ആക്രമണം തുടരുന്നത്. പേർഷ്യൻ ഗൾഫ് തീരത്ത് മലനിരകൾ തുരന്ന് നിർമ്മിച്ച ഈ ‘മിസൈൽ നഗരങ്ങളിൽ’ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും, ക്രൂസ് മിസൈലുകളും, ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും ഇറാൻ ഒളിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് യുഎസ് സഖ്യരാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ തൊടുത്തുവിട്ട 3 ചാവേർ ഡ്രോണുകൾ യുഎസ് വെടിവെച്ചിട്ടിരുന്നു. ഈ ഡ്രോണുകളെ നിയന്ത്രിച്ചിരുന്ന ഖേഷ്മ് ദ്വീപിലെ പ്രധാന ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനും റഡാർ സംവിധാനങ്ങളുമാണ് പുതിയ ആക്രമണത്തിൽ യുഎസ് തകർത്തത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഒരു ഡ്രോൺ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ, രണ്ട് ആക്രമണ ഡ്രോണുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഈ മേഖലയിലെ കപ്പൽ ഗതാഗതത്തിനുള്ള ഭീഷണികൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയത് എന്നാണ് യുഎസ് സൂചിപ്പിക്കുന്നത്.








