പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര ശൃംഖലയുമായി ബന്ധമുണ്ടെന്നാരോപിച്ച് അസംഘട്ടിലെ മുഹമ്മദ് ഷെയ്ഖ് എന്നയാളെ യുപി ഭീകരവിരുദ്ധ സേന ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാനിലെ ഗ്യാങ്സ്റ്റർ ഷഹസാദ് ഭട്ടി, ഐഎസ്‌ഐ ബന്ധമുള്ള ഹാൻഡ്‌ലർമാർ എന്നിവരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ശൃംഖലയോടുള്ള കൂറ് തെളിയിക്കുന്നതിനായി ഒരു വനിതാ രാഷ്ട്രീയ നേതാവിനെ വധിക്കാൻ ഇയാൾക്ക് നിർദ്ദേശം ലഭിച്ചിരുന്നതായി അന്വേഷണത്തിൽ സൂചനയുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് തീവ്രവാദ ആശയങ്ങളിൽ താല്പര്യമുള്ള യുവാക്കളെ കണ്ടെത്തുകയും അവരെ പാകിസ്ഥാനിലെ ഹാൻഡ്‌ലർമാരുമായി ബന്ധിപ്പിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്. കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്താൽ വലിയ തുക പ്രതിഫലമായി ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നു.
മുഹമ്മദ് ഷെയ്ഖിൽ നിന്ന് 9mm തോക്കും നാല് തിരകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. സഹാറൻപൂർ ഉൾപ്പെടെയുള്ള പലയിടങ്ങളിൽ നിന്നും സ്ലീപ്പർ സെല്ലുകൾ രൂപീകരിക്കാൻ ശ്രമിച്ചതിന് അടുത്തിടെ നിരവധി പേരെ എടിഎസും എസ്‌ടിഎഫും പിടികൂടിയിരുന്നു.
ഭാരതീയ ന്യായ സംഹിത ആയുധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ ആശയവിനിമയങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.








