കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് പിളർപ്പിന് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം രാജി വെച്ചു. പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ അനുമതിയോടെയാണ് രാജി. 2018 നവംബർ മുതൽ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ മേയറായി സേവനമനുഷ്ഠിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിലാണ് തൃണമൂലിന്റെ മുതിർന്ന നേതാവ് കൂടിയായ ഹക്കീമിന്റെ ഈ നിർണായക നീക്കം.
കൊൽക്കത്ത പോർട്ട് മണ്ഡലത്തിൽ നിന്നുള്ള നാല് തവണ എംഎൽഎയായ ഫിർഹാദ് ഹക്കീം മമതാ ബാനർജിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായാണ് അറിയപ്പെടുന്നത്. “സംസ്ഥാനത്ത് പുതിയ സർക്കാർ വന്നതോടെ കൊൽക്കത്ത കോർപ്പറേഷനെ പൂർണ്ണമായും നിശ്ചലമാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ പദവിയിൽ തുടരുന്നത് അന്തസ്സിന് ചേർന്നതല്ലെന്ന് കാട്ടി ഫിർഹാദ് ഹക്കീം മമതാ ബാനർജിയോട് രാജിക്ക് അനുമതി തേടുകയായിരുന്നു. ആദ്യം മമത ഇതിന് വിസമ്മതിച്ചെങ്കിലും, നബന്നയിൽ (Nabanna) നടന്ന ഭരണപരമായ അവലോകന യോഗത്തിന് ശേഷം കോർപ്പറേഷൻ പ്രവർത്തനങ്ങൾ അസാധ്യമാണെന്ന് ബോധ്യപ്പെട്ടതോടെ രാജിക്ക് അനുമതി നൽകി. അഭിമാനത്തോടെയുള്ള ഒരു പടിയിറക്കമാണിത്,” എന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റുകൾ നേടി ബംഗാളിൽ ആദ്യമായി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് 15 വർഷം ബംഗാൾ ഭരിച്ച തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങിയത്. പാർട്ടിയിലെ 80 എം.എൽ.എമാരിൽ 58 പേരും മമതയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വിമത നേതാവ് ഋതബ്രത ബാനർജിയെ 58 എംഎൽഎമാരുടെ പിന്തുണയോടെ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു.









